ഒരു വളർത്തുമൃഗവും അതിന്റെ ഉടമയും തമ്മിലുള്ള നിർവചിക്കാനാവാത്ത സ്നേഹത്തിന്റെയും ആഴമേറിയ വിശ്വാസത്തിന്റെയും ഹൃദ്യമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിൽ, കാണാതായി മൂന്നര മാസങ്ങൾക്ക് ശേഷം ‘ടൈഗർ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ അപ്രതീക്ഷിതമായി ഉടമയുടെ ഹോട്ടലിലേക്ക് തിരിച്ചെത്തി. ഇത് ആ കുടുംബത്തിൽ വലിയ സന്തോഷത്തിന് വഴിവെച്ചു.
തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ തിരികെ നൽകിയതിന് ദൈവത്തോട് നന്ദി പറയാൻ ഹോട്ടലുടമ അംബാജി ദേവിക്ക് മുന്നിൽ നേരത്തെ എടുത്ത നേർച്ച പൂർത്തിയാക്കി. തന്റെ ജീവനക്കാർക്കും ടൈഗറിനുമൊപ്പം പ്രശസ്തമായ അംബാജി ക്ഷേത്രത്തിലേക്ക് 60 കിലോമീറ്റർ ദൂരം നടന്നാണ് അദ്ദേഹം ഈ നേർച്ച വീട്ടിയത്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ടൈഗറിനെ കാണാതാകുന്നത്. തുടര്ന്ന് ഉടമ പ്രദേശം മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതിരുന്ന അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും, ടൈഗർ സുരക്ഷിതമായി തിരിച്ചെത്തിയാൽ ക്ഷേത്രത്തിലേക്ക് കാൽനടയായി യാത്ര നടത്താമെന്ന് നേർച്ച നേരുമെന്നുമായിരുന്നു വ്രതം.
എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, കഴിഞ്ഞ ദിവസം ടൈഗർ സ്വന്തമായി ഹോട്ടലിലേക്ക് തിരിച്ചെത്തി. വഴിയെ പോയ ഒരു റൈഡിനിടെ ഉടമയുടെ ശബ്ദം തിരിച്ചറിഞ്ഞ ടൈഗർ റീക്ഷയിൽ നിന്ന് ഇറങ്ങി ഉടമയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
താൻ നേർന്ന നേർച്ച പാലിച്ചുകൊണ്ട് ഹോട്ടലുടമ ഉടൻ തന്നെ അംബാജി ക്ഷേത്രത്തിലേക്ക് കാൽനടയായി പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഹോട്ടലിലെ ജീവനക്കാരും ആഘോഷത്തിന്റെ കേന്ദ്രബിന്ദുവായി ടൈഗറും പങ്കുചേർന്നു. പാട്ടിന്റെ അകമ്പടിയോടെ നൃത്തം ചെയ്ത് സന്തോഷത്തോടെ ക്ഷേത്രത്തിലേക്ക് പോകുന്ന ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.




