ബെഗുസരായ്: നാട്ടുകാരനാല്‍ ബലാത്സംഗത്തിനിരയായ യുവതിയെ വ്യഭിചാരകുറ്റം ചുമത്തി പഞ്ചായത്ത് കൂടി തുപ്പല്‍ നക്കിച്ചതായി പരാതി. ബീഹാറിലെ ബെഗുസരായിയിലാണ് ഈ ദാരുണ സംഭവം നടന്നത്. യുവതി ആദ്യം പരാതി നൽകിയിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാൽ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് ഗ്രാമത്തിലെ ഒരാൾ തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. എന്നാൽ അതിജീവിതയെ സഹായിക്കുന്നതിന് പകരം, പ്രതിയുമായി അനധികൃത ബന്ധമുണ്ടെന്ന് ആരോപിച്ച് വില്ലേജ് പഞ്ചായത്ത് ഇവരെ പരസ്യമായി അപമാനിക്കുകയായിരുന്നു. പരാതിയിൽ പറയുന്നതനുസരിച്ച്, നിരവധി ഗ്രാമവാസികളുടെ മുന്നിൽ വെച്ച് ചെവിയിൽ പിടിച്ച് മുട്ടുകുത്തി നിന്ന് നിലത്ത് തുപ്പിയത് നക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച് ജൂലൈ 5-നാണ് ഈ സംഭവം നടന്നത്. എങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മാത്രമാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ജൂലൈ 31-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബെഗുസരായ് പോലീസ് അറിയിച്ചു. വീഡിയോയുടെ വിശ്വസനീയത പോലീസ് പരിശോധിച്ചു വരികയാണ്. പീഡനക്കേസിലെ പ്രതി നിലവിൽ ഒളിവിലാണ്. ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് വ്യക്തമായാൽ ഇതിൽ ഉൾപ്പെട്ട കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂൺ 2, ജൂൺ 4 തീയതികളിലെ രാത്രികളിൽ പ്രതി തന്നോട് ക്രൂരത കാട്ടിയെന്നാണ് അതിജീവിത ആരോപിക്കുന്നത്. പ്രതി തന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ചില ഗ്രാമവാസികൾ കണ്ടുവെങ്കിലും അവരും തന്നെയെയാണ് കുറ്റപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇതേസമയം യുവതിയുടെ ഭർത്താവ് തമിഴ്‌നാട്ടിൽ ജോലിലഭ്യമായി കഴിയുകയായിരുന്നു. ഭർത്താവിനെ പിന്നീട് ഫോണിലൂടെ വിളിച്ചാണ് വിവരമറിയിച്ചത്.
താനും ഭർത്താവും ചേർന്ന് ആദ്യം പ്രാദേശിക പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി യുവതി വെളിപ്പെടുത്തുന്നു. പിന്നീട് വീഡിയോ പ്രചരിച്ചതിന് ശേഷം മാത്രമാണ് കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറായത്. തന്നോട് അതിക്രമം കാട്ടിയ പ്രതിക്ക് പുറമെ പരസ്യമായി അപമാനിച്ച സമയത്ത് അവിടെയുണ്ടായിരുന്ന ആളുകളുടെ പേരുകളും യുവതി പരാതിയിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.




