ചെറിയ തുള്ളി പെരുവെള്ളം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവമാണ് തെലങ്കാനയിലെ യാദാദ്രി-ഭുവനഗിരി ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ മോട്ടോർ സൈക്കിൾ വാങ്ങാൻ ഒരാൾ തുക മുഴുവനായി നൽകിയത് പത്ത് രൂപയുടെ നാണയത്തുട്ടുകളായിട്ടാണ്.
ചിറ്റ്യാല മണ്ഡലിലെ വെലിമിനേടു ഗ്രാമവാസിയായ കൊണ്ടേ രഘുപതിയാണ് ചിറ്റ്യാലയിലെ ശ്രീ വിനായക മോട്ടോഴ്സിൽ നിന്നും കേവലം പത്ത് രൂപ നാണയങ്ങൾ മാത്രം നൽകി സ്പ്ലെൻഡർ പ്ലസ് ബൈക്ക് സ്വന്തമാക്കിയത്. പ്ലാസ്റ്റിക് കവറുകളിൽ നിന്ന് നാണയത്തുട്ടുകൾ കൂമ്പാരമായി താഴേക്ക് ചൊരിയുന്ന ദൃശ്യങ്ങൾ ഒരു വീഡിയോയിൽ കാണാം. പശ്ചാത്തലത്തിൽ ബൈക്ക് നിർത്തിയിട്ടിരിക്കുന്നതും രഘുപതിക്ക് ബൈക്കിന്റെ പ്രതീകാത്മകമായ കാർബോർഡ് താക്കോൽ കൈമാറുന്നതും വീഡിയോയിലുണ്ട്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. ഷോറൂമിലെ ജീവനക്കാർ വളരെ ക്ഷമയോടെയാണ് ഈ നാണയങ്ങളെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയത്. തുക കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ മോട്ടോർ സൈക്കിൾ രഘുപതിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഛത്തീസ്ഗഢിലെ ജാഷ്പൂർ ജില്ലയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അവിടെയൊരു കർഷകൻ ആറുമാസം കൊണ്ട് സമ്പാദിച്ച നാൽപ്പതിനായിരം രൂപയുടെ നാണയങ്ങൾ നൽകിയാണ് മകൾക്കായി ഒരു സ്കൂട്ടർ വാങ്ങിയത്.




