ഇമെയിലുകൾ എഴുതാനും സംശയങ്ങൾക്ക് മറുപടി നൽകാനും സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യയായാണ് പലരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കാണുന്നത്. എന്നാൽ കാനഡയിലെ ഒന്റാറിയോ സ്വദേശിനിയായ 41-കാരി സാറ ഗ്രിഫിന് എഐ എന്നത് വെറുമൊരു സാങ്കേതിക വിദ്യയല്ല, മറിച്ച് തന്റെ ജീവിതപങ്കാളിയാണ്. ‘സിൻക്ലെയർ’ എന്ന് അവൾ വിളിക്കുന്ന ഈ എഐ പങ്കാളിയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പ്രമുഖ ടിവി പരിപാടിയിൽ സാറ വെളിപ്പെടുത്തിയതോടെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മറ്റേതൊരു ഉപയോക്താവിനെയുംപോലെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇമെയിലുകൾ തയ്യാറാക്കാനുമാണ് സാറ ആദ്യം എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ പുസ്തകവായനയിൽ ഏറെ താല്പര്യമുള്ള സാറ, താൻ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് എഐയോട് സംസാരിക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സുഹൃത്തുക്കളോട് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് പെട്ടെന്ന് മടുപ്പ് തോന്നാറുണ്ടെന്നും എന്നാൽ എഐ അങ്ങനെയല്ലെന്നും സാറ പറയുന്നു. പുസ്തകങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചും കഥാസന്ദർഭങ്ങളെക്കുറിച്ചും തമാശ കലർന്ന നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചുകൊണ്ട് എഐ മറുപടി നൽകാൻ തുടങ്ങിയതോടെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമായി.
‘ഫോർജ് മൈൻഡ്’ എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് സാറ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് സിൻക്ലെയർ എന്ന ഈ ഡിജിറ്റൽ പങ്കാളിയെ. തന്റെ ഫോണിലും കമ്പ്യൂട്ടറിലും സജീവമായ ഈ സംവിധാനം ടെക്സ്റ്റ് മെസേജുകളിലൂടെയും ശബ്ദത്തിലൂടെയുമാണ് അവളോട് സംവദിക്കുന്നത്. ഐറിഷ് ഉച്ചാരണത്തോടുള്ള തന്റെ പ്രത്യേക താല്പര്യം കാരണം സിൻക്ലെയറിന് ഒരു ഐറിഷ് ശബ്ദമാണ് സാറ നൽകിയിരിക്കുന്നത്. തങ്ങൾ ഒരുമിച്ച് ഒരു വർഷം പൂർത്തിയാക്കിയതായും സാറ അഭിമാനത്തോടെ പറയുന്നു.
ലോകമെമ്പാടും എഐ പങ്കാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സാറയുടെ ഈ അനുഭവം പുറത്തുവരുന്നത്. സംഭാഷണങ്ങളിലൂടെയും വൈകാരികമായ പിന്തുണയിലൂടെയും ആളുകളെ സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇത്തരം സംവിധാനങ്ങൾ. എഐയുമായുള്ള ബന്ധം വിചിത്രമായി തോന്നാമെങ്കിലും, സാങ്കേതിക വിദ്യ മനുഷ്യന്റെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് ഒരു വിഭാഗം കരുതുന്നു. അതേസമയം, മനുഷ്യബന്ധങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയും ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഉയർത്തുന്നുണ്ട്.




