ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഓടുന്ന കാറില്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്‌ടര്‍മാര്‍. യുവതിയോടു സംസാരിച്ച ഡോക്‌ടര്‍മാര്‍ അവരുടെ മൊഴിയെടുത്തു.
അതിക്രമമുണ്ടായ ദിവസം വൈകിട്ടു തങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും യുവതിയുടെ സഹോദരി പറഞ്ഞു. പുലര്‍ച്ചെ 3.30 നു യുവതിയുടെ ഫോണില്‍നിന്നു വീണ്ടും വിളിയെത്തി.ഫോണെടുത്തെങ്കിലും മറുപുറത്തു മൗനം മാത്രമായിരുന്നെന്നു സഹോദരി പറഞ്ഞു. ഈ സമയത്തിനിടെയാണ് 25 വയസുകാരി ക്രൂരമായ പീഡനത്തിനിരയായത്.
അമ്മയോടു പിണങ്ങി രാത്രി വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയെയാണ് ലിഫ്‌റ്റ് വാഗ്‌ദാനം ചെയ്‌തു ഓടുന്ന വാഹനത്തില്‍ വച്ച് രണ്ടുപേര്‍ പീഡിപ്പിച്ചത്. തിങ്കളാഴ്‌ച രാത്രി ഫരീദാബാദിലായിരുന്നു സംഭവം. പിന്നീട് പ്രതികള്‍ യുവതിയെ റോഡില്‍ വലിച്ചെറിഞ്ഞു. വീഴ്‌ചയില്‍ യുവതിയുടെ മുഖത്തിന് ആഴത്തില്‍ മുറിവേറ്റു.
തിങ്കളാഴ്‌ച രാത്രി എട്ടരയോടെയാണു യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് പുറത്തേക്ക് പോയതെന്നു സഹോദരി പറഞ്ഞു. കുറച്ചുദിവസങ്ങളായി അമ്മയുമായി വഴക്കിലായിരുന്ന പെണ്‍കുട്ടിയുടെ മാനസികനില തകരാറിലായിരുന്നെന്നും സഹോദരി പറഞ്ഞു. ബസ് സ്‌റ്റോപ്പില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയാണെന്ന് ഫോണില്‍ പറഞ്ഞിരുന്നു.
‘പുലര്‍ച്ചെ 3.30 ഓടെ ഫോണ്‍ വീണ്ടും റിംഗ് ചെയ്‌തു. ഫോണെടുത്തെങ്കിലും അപ്പുറത്ത് നിശബ്‌ദത മാത്രമായിരുന്നു. ഞാന്‍ ഫോണ്‍ വിച്‌ഛേദിച്ച ശേഷം തിരികെ വിളിച്ചു. അവള്‍ സംസാരിച്ചില്ല. വിതുമ്പി കരയുകയായിരുന്നു. ഞാന്‍ അവളോട് സംസാരിച്ചുകൊണ്ടിരുന്നു.’ സഹോദരി പറഞ്ഞു. കുടുംബം സ്‌ഥലത്തെത്തിയപ്പോഴാണ് പരുക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി.




