Featured Oddly News

കര്‍ണാടകയില്‍ സ്വര്‍ണ – ലിഥിയ വന്‍ശേഖരം കണ്ടെത്തി; പക്ഷേ ഖനനം ചെയ്യാനാവില്ല, കാരണം…

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരങ്ങളിലൊന്ന്‌ കര്‍ണാടകയില്‍ കണ്ടെത്തി. കൊപ്പല്‍ ജില്ലയിലെ വനത്തിലാണു സ്വര്‍ണം ‘ഒളിച്ചിരിക്കുന്നത്‌’.
പക്ഷേ, അത്‌ ഖനനം ചെയ്‌തെടുക്കാനാകില്ല. സ്വര്‍ണഖനനം വാണിജ്യപരമായി ലാഭകരമാകാന്‍ ആവശ്യമുള്ളതിന്റെ 47 ഇരട്ടി സ്വര്‍ണമാണു കണ്ടെത്തിയത്‌. ടണ്ണിന്‌ 12-14 ഗ്രാം വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്‌. പക്ഷേ, പരിസ്‌ഥിതി ലോല പ്രദേശമായതിനാല്‍ ഖനനം സാധ്യമാകില്ല.

റായ്‌ചൂരിലെ അമരേശ്വര ബ്ളോക്കില്‍ ബാറ്ററി നിര്‍മാണത്തിന്‌ ആവശ്യമായ ലിഥിയത്തിന്റെ ശേഖരവും കണ്ടെത്തി. എന്നാല്‍, ഈ നിക്ഷേപങ്ങളെല്ലാം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പൂര്‍ണമായും ഖനനം ചെയ്യാനാകില്ല. സംസ്‌ഥാനത്തെ ഖനി, ഭൂമിശാസ്‌ത്ര വകുപ്പ്‌ സ്‌ഥിരീകരിച്ച ഈ കണ്ടെത്തലുകള്‍ 65 ബ്ളോക്കുകളിലായി നടത്തിയ പരിശോധനയുടെ ഭാഗമാണ്‌. കൊപ്പലിലെ അമരാപൂര്‍ ബേ്ലാക്കിലെ പ്രാരംഭ പരിശോധനകളില്‍ ഉപരിതല സാമ്പിളുകളില്‍ ടണ്ണിന്‌ 14 ഗ്രാം വരെ സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്‌, ഇത്‌ ഖനനം ലാഭകരമാക്കുന്ന 2-3 ഗ്രാം/ടണ്‍ എന്ന നിലയേക്കാള്‍ വളരെ കൂടുതലാണ്‌.

റായ്‌ചൂരിലാകട്ടെ, സംസ്‌ഥാനത്ത്‌ ആദ്യമായി ലിഥിയം അടങ്ങിയ പെഗ്‌മറ്റൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതു ലിഥിയം നിക്ഷേപങ്ങളുടെ ദേശീയ പട്ടികയില്‍ ജമ്മു കശ്‌മീരിനും ഛത്തീസ്‌ഗഢിനും ഒപ്പം കര്‍ണാടകയെയും ഉള്‍പ്പെടുത്തും. വനം, പരിസ്‌ഥിതി മന്ത്രാലയത്തില്‍നിന്ന്‌ ആദ്യഘട്ട അനുമതി ലഭിക്കാതെ കുറച്ച്‌ മീറ്ററുകളില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം ചെയ്യാനാകില്ല. അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

കര്‍ണാടകയിലുടനീളം 65 ബ്ളോക്കുകളില്‍ ചെമ്പ്‌, കോബാള്‍ട്ട്‌, ബോക്‌സൈറ്റ്‌, ക്രോമിയം നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. നിലവിലുള്ള സൂചന അനുസരിച്ച്‌ പ്രതിദിനം 25-30 കിലോഗ്രാം സ്വര്‍ണം ഉത്‌പാദിപ്പിക്കാന്‍ കഴിയും. ഇന്നത്തെ നിരക്കില്‍ അത്‌ പ്രതിദിനം 18-22 കോടി രൂപ വരുമാനം നല്‍കും.ചട്ടങ്ങളില്‍ ഇളവ്‌ ലഭിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്‌. ആദ്യഘട്ട അനുമതി ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തും. എല്ലാ അനുമതിയും ലഭിച്ചാലും വാണിജ്യപരമായ ഖനനം 5-8 വര്‍ഷങ്ങള്‍ക്കു ശേഷമേ സാധ്യമാകൂ.