പെരിന്തൽമണ്ണ∙ ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ജിംനേഷ്യം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്.
ഒക്ടോബർ 27നാണ് സംഭവം. ഒരു മാസം മുൻപാണ് ഷഹീനും യുവതിയും പ്രണയിച്ച് വിവാഹിതരായത്. ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്നു പറഞ്ഞ് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെയെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
ഷഹീന്റെ വീട്ടിൽവച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്നും വിവാഹത്തിന് വീട്ടുകാർ നൽകിയ 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. ഷഹീനെ കോടതി റിമാൻഡ് ചെയ്തു.




