Crime

യുവാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും; സംഘനേതാവായ യുവതി അറസ്റ്റില്‍

മംഗളൂരുവിൽ ജോലിക്കെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് യുവതിയുടെ നേതൃത്വത്തില്‍ ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും. സംഘത്തിനു നേതൃത്വം നല്‍കുന്ന ചിക്കമഗളുരു സ്വദേശിനി നിരീക്ഷയാണ് അറസ്റ്റിലായത്. യുവതിയുടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യ വീഡിയോകൾ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. യുവതിയുമൊപ്പമുള്ള ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റുകളിലെത്തിയതിനെ തുടര്‍ന്ന് ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.

മംഗളുരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എക്സറേ ടെക്നീഷന്യായ കാര്‍ക്കള സ്വദേശിയാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്. കൂടെ ജോലി ചെയ്യുന്ന നഴ്സായ ചിക്കമഗളുരു സ്വദേശിനി നിരീക്ഷയുമായി പ്രണയത്തിലായിരുന്നുവെന്നും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നും യുവാവിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളടക്കം ഇങ്ങനെ ചിത്രീകരിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് നിരീക്ഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി യുവാക്കളുമായി അശ്ലീല സംഭാഷണങ്ങള്‍ നടത്തി അവ റെക്കോര്‍ഡ് ചെയ്തും യുവതി ബ്ലാക്ക് മെയില്‍ ചെയ്തതിന്റെ തെളിവുകളും പുറത്തായി. യുവതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മംഗളൂരു കേന്ദ്രീകരിച്ചുള്ള വമ്പന്‍ ഹണിട്രാപ്പ് സംഘത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കോടതി അവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബ്ലാക്ക്‌മെയിൽ, ഹണി ട്രാപ്പ് കേസുകളിൽ അവരുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.