ഝാർഖണ്ഡിൽ നിന്നുള്ള ‘ലേഡി ടാർസൺ’ എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീക്ക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്നിന് ക്ഷണം ലഭിച്ചു. ആരാണവർ? എങ്ങനെയാണ് ഇത്ര വലിയ ബഹുമതിയായ രാഷ്ട്രപതി ഭവനിലേക്കുള്ള ക്ഷണം ലഭിച്ചത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നമ്മൾ സംസാരിക്കുന്നത് പത്മശ്രീ ജേതാവായ ജമുനാ ടുഡുവിനെക്കുറിച്ചാണ്. വനനശീകരണത്തിനും അനധികൃത മരംമുറിക്കും എതിരെയുള്ള അവരുടെ നിർഭയമായ പോരാട്ടമാണ് അവളെ പ്രശസ്തയാക്കിയത്.
ജമുനാ ടുഡുവിന്റെ ജീവിതയാത്ര
ഒരു വടി മാത്രം കയ്യിലേന്തി ജമുനാ ടുഡു കാടുകളിൽ കാവൽ നിന്നിരുന്നു. അനധികൃത മരംമുറിക്കെതിരെ അവര്‍ പ്രതിഷേധിക്കുകയും മരംമുറിക്കാരെ നേരിട്ട് തടയുകയും നാട്ടുകാർക്കിടയിൽ ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. മരം മാഫിയകളെ നേരിട്ടെന്നുമാത്രമല്ല, ഝാർഖണ്ഡിലെ വനങ്ങൾ സംരക്ഷിക്കാൻ ഗ്രാമീണരെ സംഘടിപ്പിക്കുകയും ചെയ്തു. കയ്യിൽ ഒരു വടിയുമായി കാട് സംരക്ഷിക്കുന്ന ഒരു പോരാളി എന്ന് അവരെ വിളിക്കാം.
മഹത്തായ ഈ ലക്ഷ്യത്തിൽ അവൾക്ക് വലിയ താല്പര്യമുണ്ടായിരുന്നതുകൊണ്ട്, കാലക്രമേണ ഒരു കൂട്ടം സ്ത്രീകളും അവളോടൊപ്പം ചേർന്നു. അങ്ങനെയാണ് അവളുടെ ഈ പരിശ്രമങ്ങൾ ഒരു ഗ്രാമീണ വനസംരക്ഷണ പ്രസ്ഥാനമായി മാറിയത്. ജമുനാ ടുഡുവിന്റെ ധൈര്യവും ആത്മവിശ്വാസവുമാണ് ഏറ്റവും ശ്രദ്ധേയം. കാടുകൾ നശിപ്പിക്കുന്നവരിൽ നിന്ന് ജീവൻ അപകടത്തിലാകുന്ന ആക്രമണങ്ങൾ നേരിട്ടപ്പോഴും അവൾ പിന്തിരിഞ്ഞില്ല.
പകരം അവൾ അവരെ നേരിട്ട് പോയി എതിർത്തു. ഒരു ദിവസക്കൂലിക്കാരി മാത്രമായിരുന്ന അവൾക്കും മേസണായി ജോലി ചെയ്തിരുന്ന അവളുടെ ഭർത്താവിനും ഇത്തരം ഭീഷണികൾക്കിടയിലും ശരിയായ കാര്യങ്ങൾക്കുവേണ്ടി പോരാടാനുള്ള ധൈര്യം പ്രതീക്ഷ നൽകുന്നതും ആദരവ് ഉണർത്തുന്നതുമാണ്.
വനങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള അവളുടെ നിരന്തരമായ പോരാട്ടമാണ് അവൾക്ക് ‘ലേഡി ടാർസൺ’ എന്ന വിളിപ്പേര് നേടിക്കൊടുത്തത്. അത്താഴവിരുന്നിനെക്കുറിച്ച് സംസാരിക്കവേ ടുഡു പറഞ്ഞു, “രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഈ ക്ഷണം വലിയ സന്തോഷവും ബഹുമതിയുമാണ്. ഇത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകുകയും ചെയ്യും. എന്റെ പോരാട്ടത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും വലിയൊരു തെളിവാണ് ഈ ക്ഷണം.”




