Featured Myth and Reality

2 മിനിറ്റ് ‘മരിച്ച’ യുവതി ‘നീലചർമ്മമുള്ള’ മനുഷ്യമുഖമുള്ള ജീവികളെ കണ്ടെന്ന് , മരണാനന്തര ജീവിതം !

‘അന്യമായത്’ എന്ന ആശയം മനുഷ്യന്റെ മനസ്സിനെ ആകർഷിക്കുന്ന ഒരു പ്രഹേളികയാണ്. അന്യലോകം, അന്യജീവികൾ, അന്യഗ്രഹങ്ങൾ, അന്യജീവിതം – മനുഷ്യന് അജ്ഞാതമായ എന്തും അവരുടെ ശ്രദ്ധ ആകർഷിക്കുന്നു.

മറ്റ് ഗ്രഹങ്ങളെയും ജീവികളെയും കുറിച്ചുള്ള പഠനം നാസയെയും മറ്റ് ബഹിരാകാശ ഏജൻസികളെയും പോലുള്ള സ്ഥാപനങ്ങൾ ആകാംക്ഷയോടെ നടത്തുമ്പോൾ, മരണാനന്തര ജീവിതം എന്ന ഭാഗം സാധാരണ മനുഷ്യർക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മരണശേഷം എന്ത് സംഭവിക്കുമെന്ന് എന്നും അത്ഭുതപ്പെടുന്ന മനസ്സിന്, രണ്ട് മിനിറ്റ് മരിച്ചെന്ന് വിധിയെഴുതിയ ഒരു സ്ത്രീയുടെ ഉത്തരം കേള്‍ക്കുക.

കരോളിൻ മീവസ് എന്ന 49 വയസ്സുകാരി ആശുപത്രി കിടക്കയിൽ നിർജ്ജീവയായി കിടക്കുമ്പോൾ, ശരീരം വിട്ട് ‘വലിച്ചെടുക്കപ്പെട്ട’ പോലെ തോന്നുകയും ഒരു പ്രകാശ തുരങ്കത്തിലേക്ക് പ്രവേശിക്കുകയും അവിടെ “നീല ചർമ്മമുള്ള” ജീവികളെ കണ്ടുമുട്ടുകയും ചെയ്തതായി നീഡ്‌ടൂനോയെ ഉദ്ധരിച്ച് NY പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഗർഭം അലസിയതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന അവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ചില സങ്കീർണ്ണതകൾ കാരണം അവർക്ക് ബോധം വരികയും പോവുകയും ചെയ്തു.

“ഞാൻ നീലയും വെളുപ്പും കലർന്ന ഒരു തുരങ്കത്തിലൂടെ കടന്നുപോയി. അതൊരു പ്രകാശരശ്മിയായിരുന്നില്ല, ജീവനുള്ള ഒരു ഇടനാഴി പോലെ തോന്നി,” അവർ പറഞ്ഞു.

ഗ്രീസിൽ നിന്നുള്ള ഈ കലാകാരി, ആ പ്രകാശത്തിന് താപനിലയും സ്വരവും ഉണ്ടായിരുന്നെന്നും, “വെള്ളം കൊണ്ട് ഉണ്ടാക്കിയ സംഗീതം പോലെ” ആയിരുന്നുവെന്നും പറഞ്ഞു. വെള്ളി, നേരിയ വയലറ്റ്, ആഴത്തിലുള്ള നീല നിറങ്ങളുള്ള തിളക്കമുള്ള ഒരിടത്തേക്ക് അവർ പ്രവേശിച്ചു. “പേടി തോന്നിയില്ല; വീട്ടിലേക്ക് വിളിക്കുന്നത് പോലെ തോന്നി,” അവർ കൂട്ടിച്ചേർത്തു.

“മുറി വിശാലമായിരുന്നു, ഏതൊരു ഭൂമിയിലെ ഏത് കെട്ടിടത്തേക്കാളും വലുത്, എല്ലാം ഒരു ഹൃദയമിടിപ്പ് പോലെ പതിയെ സ്പന്ദിച്ചുകൊണ്ടിരുന്നു,” അവർ കൂട്ടിച്ചേർത്തു. “പിന്നെ ഞാൻ അവരെ കണ്ടു.”

മീവസിന്റെ അഭിപ്രായത്തിൽ, അവ “നീല ചർമ്മമുള്ള” മനുഷ്യമുഖങ്ങളുള്ള ജീവികളായിരുന്നു, ജനപ്രിയ സയൻസ് ഫിക്ഷൻ ചിത്രമായ “അവതാറിലെ” കഥാപാത്രങ്ങളെപ്പോലെ. “രണ്ട് വലിയ ജീവികൾ മാർബിൾ പോലെയുള്ള സിംഹാസനങ്ങളിൽ ഇരിക്കുന്നു, പ്രകാശത്താൽ തിളങ്ങുന്നു. അവരുടെ കണ്ണുകൾ വലുതും ഇൻഡിഗോ നിറമുള്ളതും ദയയും തിരിച്ചറിവും നിറഞ്ഞതായിരുന്നു,” അവർ പറഞ്ഞു.

അവതാറിനെപ്പോലെയായിരുന്നത് മാത്രമല്ല, ഈ ജീവികൾക്ക് കാലുകൾക്ക് പകരം മത്സ്യത്തിന്റെ പോലുള്ള വാലുകളും, ചെകിളകളും, ശരീരത്തിൽ ചെതുമ്പലുകളും ഉണ്ടായിരുന്നു. കൂടാതെ, അവർ ആൺ-പെൺ സ്വഭാവങ്ങൾ കൂടിക്കലർന്നവരായിരുന്നു, വാക്കുകളിലൂടെ സംസാരിച്ചില്ല, എന്നാൽ അത് ആ സ്ത്രീക്ക് ഒരു പ്രശ്നവുമുണ്ടാക്കിയില്ല, കാരണം അവർക്ക് എല്ലാം മനസ്സിലായി.

അവരുടെ ഭാഷ മനസ്സിലായില്ലെങ്കിലും, അവർ തന്നെ വീട്ടിലെത്തിയപോലെ തോന്നിപ്പിച്ചുവെന്നും, ജീവിതം ഒരു മിഥ്യയാണെന്നും മരിക്കുമ്പോൾ മാത്രമാണ് നമ്മൾ യഥാർത്ഥത്തിൽ ജീവിച്ച് തുടങ്ങുന്നതെന്നും ടെലിപ്പതിയിലൂടെ അവരുമായി ആശയവിനിമയം നടത്തിയെന്നും അവർ പറഞ്ഞു. തനിക്ക് കുട്ടികളുണ്ടാകാൻ യോഗമില്ലെന്നും “മറുഭാഗത്തെ” കുറിച്ച് ആളുകളെ പഠിപ്പിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചതാണെന്നും അവർ അവകാശപ്പെട്ടു.

“എന്റെ ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്തത്രയും അറിയപ്പെട്ടതായി എനിക്ക് തോന്നി; എനിക്ക് അവിടം വിട്ട് പോകാൻ തോന്നിയില്ല,” അവർ കുറിച്ചു. “എനിക്ക് ഈ സ്ഥലം, ഈ അനുഭവം മനസ്സിലായി, നമ്മളെല്ലാം വന്ന യഥാർത്ഥ ഭവനം അതായിരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”

“മരണം ഒരു അവസാനമല്ല, നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണെന്ന് ഞാൻ മനസ്സിലാക്കി,” മീവസ് കൂട്ടിച്ചേർത്തു.

ശരീരത്തിലേക്ക് “തിരിച്ചെത്തിച്ചതിന്” ശേഷം, ആ സ്ത്രീ ഭർത്താവുമായി ഉയർന്ന ശബ്ദത്തിലും “പരിചയമില്ലാത്ത” ഭാഷയിലും സംസാരിച്ചു. “ഡോൾഫിന്റെ ശബ്ദം പോലെ തോന്നി. അത് മിനിറ്റുകളോളം തുടർന്നു, ചുറ്റുമുള്ള എല്ലാവരെയും അമ്പരപ്പിച്ചു. പക്ഷെ എനിക്ക് അത് നിർത്താൻ കഴിഞ്ഞില്ല – അത് എന്നിലൂടെയാണ് വന്നത്, എന്നിൽ നിന്നായിരുന്നില്ല,” മീവസ് പറഞ്ഞു.

“എന്റെ ഇന്ദ്രിയങ്ങളുടെ ശക്തി വർദ്ധിച്ചിരുന്നു, ആളുകളുടെ ശബ്ദത്തിലെ വികാരങ്ങൾ എനിക്ക് നിറങ്ങളായി കേൾക്കാൻ കഴിഞ്ഞു. ഞാൻ പൂർണ്ണമായും വ്യത്യസ്തയായി തിരിച്ചു വന്നു; വീണ്ടും ജനിച്ചത് പോലെ,” അവർ കൂട്ടിച്ചേർത്തു.

മീവസിന് അതിനുശേഷം സമാനമായ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും, നീല ചർമ്മമുള്ള ജീവികളുടെ ദർശനങ്ങൾ അവർക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. അവരുടെ അഭിപ്രായത്തിൽ, അവർ അന്യഗ്രഹജീവികളല്ല, Apkallu എന്ന അന്തർദ്ദേശീയ ഗോത്രത്തിൽപ്പെട്ടവരാണ്, അവരെ ഡെമിഗോഡുകൾ എന്നും വിളിക്കാറുണ്ട്, അവർ മനുഷ്യരാശിക്ക് നാഗരികത നൽകിയെന്ന് പറയപ്പെടുന്നു.

“മരണത്തേക്കാൾ ശക്തമാണ് സ്നേഹം” എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ആ ജീവികൾ തനിക്ക് നൽകിയ ദൗത്യമെന്നും അവർ പങ്കുവെച്ചു.

“ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ, നമ്മൾ ഓരോ ദിവസവും സ്നേഹം പ്രചരിപ്പിക്കണം. മരണത്തെക്കുറിച്ച് എനിക്കിപ്പോൾ ഭയമില്ല, കാരണം മറുഭാഗത്ത് എന്നെ കാത്തിരിക്കുന്നതെന്താണെന്ന് എനിക്കറിയാം,” അവർ കുറിച്ചു. “അതൊരു തുടക്കമായിരുന്നു, അവസാനമായിരുന്നില്ല.”

മരണാനന്തര ജീവിതത്തിൽ അല്ലെങ്കിൽ മറ്റ് ജീവികളിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?