ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗുസ്തിക്കാരിയായി ഹമീദ ബാനു കണക്കാക്കപ്പെടുന്നു. ഗോദയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏറ്റവും പ്രശസ്തരായ ഗുസ്തിക്കാരെ പോലും കൈകൾ ഉയർത്തി കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഗുസ്തിക്കാരിയായിരുന്നു അവർ. വനിതാ ഗുസ്തിക്കാർ മാത്രമല്ല, പുരുഷ ഗുസ്തിക്കാർ പോലും അവരുടെ സാന്നിധ്യത്തിൽ വിയർക്കും. അവരുടെ പേര് കേൾക്കുന്ന മാത്രയിൽ തന്നെ പല പ്രമുഖ ഗുസ്തിക്കാരും മത്സരങ്ങളിൽ നിന്ന് പിന്മാറും.
രണ്ട് പുരുഷ ഗുസ്തിക്കാരെ തോൽപ്പിച്ച ശേഷം ഹമീദ ബാനു ഗുജറാത്തിലെ ബറോഡയിൽ മത്സരിക്കാൻ എത്തിയപ്പോൾ, അവരുമായി പോരാടേണ്ടിയിരുന്ന ഗുസ്തിക്കാരൻ അതിനകം തന്നെ കളത്തിൽ നിന്ന് ഓടിപ്പോയിരുന്നു. ബാബ പെഹൽവാനെപ്പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഗുസ്തിക്കാരെ പോലും രണ്ട് മിനിറ്റിൽ കൂടുതൽ തന്റെ നേരെ നിൽക്കാൻ കഴിയാത്തവരാക്കി മാറ്റാൻ കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗുസ്തിക്കാരിയായിരുന്നു അവർ. അതിനുശേഷം, അവർ ഗുസ്തിയിൽ നിന്ന് വിരമിക്കുകയും ഇനി ഒരു ഗുസ്തി മത്സരങ്ങളിലും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
‘ആമസോൺ’ എന്നറിയപ്പെടുന്ന വളരെ പ്രശസ്തയായ അമേരിക്കൻ ഗുസ്തിക്കാരിയുമായി ഹമീദ ബാനുവിനെ പലപ്പോഴും താരതമ്യം ചെയ്തിരുന്നു. അതുകൊണ്ടാണ് അവരെ ‘അലിഗഡിലെ ആമസോൺ’ എന്ന് വിളിച്ചിരുന്നത്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ഹമീദ ബാനു തന്റെ കഴിവ് തെളിയിച്ചു. ജീവിതത്തിലുടനീളം 300-ലധികം മത്സരങ്ങളിൽ അവർ വിജയിച്ചു, അതിൽ വനിതാ, പുരുഷ ഗുസ്തിക്കാർക്കെതിരെയുള്ള വിജയങ്ങളും ഉൾപ്പെടുന്നു. 2024-ൽ, ഹമീദ ബാനുവിന്റെ സ്മരണയ്ക്കായി ഒരു ഗൂഗിൾ ഡൂഡിൽ സൃഷ്ടിച്ചു.
ഗുസ്തിയിൽ ഒരു നീണ്ട പാരമ്പര്യമുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് ഹമീദ ബാനു ജനിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, അവളുടെ പിതാവ് നാദിർ പ്രശസ്ത ഗുസ്തിക്കാരനായിരുന്നു. ചെറുപ്പം മുതലേ ഹമീദയ്ക്ക് ഗുസ്തിയിൽ താൽപ്പര്യമുണ്ടായിരുന്നു. 10 വയസ്സുള്ളപ്പോൾ തന്നെ അവളുടെ അച്ഛനാണ് അവളെ ആദ്യമായി ആയോധനകല പഠിപ്പിച്ചത്. എന്നിരുന്നാലും, 1900-കളിൽ ജനിച്ച ഹമീദ ഗുസ്തിയിൽ പ്രവേശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അവൾ വളരെയധികം വിമർശനങ്ങൾ നേരിട്ടു.
അക്കാലത്ത്, ഗുസ്തി പുരുഷന്മാരുടെ കായിക ഇനമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ, ഒരു മുസ്ലീം കുടുംബത്തിലെ ഒരു പെൺകുട്ടി ഗോദയയിലേക്ക് കാലെടുത്തുവയ്ക്കുന്നത് അവളുടെ കുടുംബത്തിന് സ്വീകാര്യമായിരുന്നില്ല. എന്നാൽ ഹമീദ ബാനു അതൊന്നും വകവച്ചില്ല. കുടുംബത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി തന്റെ കരിയറിനായി ഗുസ്തിപഠനം ആരംഭിച്ചു. പിന്നീട് അവൾ അലിഗഡിലേക്ക് താമസം മാറി, ഒരു പ്രാദേശിക ഗുസ്തിക്കാരനായ സലാം പെഹൽവാനിൽനിന്ന് പരിശീലനം ആരംഭിച്ചു. തുടക്കത്തിൽ, അവൾ ചെറിയ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പക്ഷേ അവളുടെ അഭിലാഷം എപ്പോഴും മികച്ച എന്തെങ്കിലും നേടുക എന്നതായിരുന്നു.
ഹമീദ മത്സരരംഗത്തേക്ക് വരുമ്പോൾ പുരുഷ ഗുസ്തിക്കാർ അവളെ കളിയാക്കുമായിരുന്നുവെന്നു. പലപ്പോഴും പുരുഷ ഗുസ്തിക്കാർ അവളോട് പോരാടാൻ വിസമ്മതിക്കുകയും അവർക്കെതിരെ മത്സരിക്കാൻ അവൾ യോഗ്യയല്ലെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍, കാലം കടന്നുപോയപ്പോൾ, ഹമീദ സ്വയം തെളിയിച്ചു, താനൊരു മികച്ച ഗുസ്തിക്കാരിയാണെന്ന്. പിന്നീട് ഹമീദ ബാനുവിനെ ഭയന്ന് പുരുഷ ഗുസ്തിക്കാർ കളം വിടുന്ന ഒരു കാലം വന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ പ്രശസ്തി നേടി. അലിഗഡിൽ നിന്ന് പഞ്ചാബിലേക്ക് അവരുടെ പ്രശസ്തി വ്യാപിച്ചു. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അവർ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. 1954 ൽ “എന്നെ ഗുസ്തിയിൽ തോൽപ്പിക്കുന്നവനെ ഞാൻ വിവാഹം കഴിക്കും” എന്ന് പ്രഖ്യാപിച്ചതോടെയാണ് ഹമീദ ബാനു കൂടുതൽ ശ്രദ്ധ നേടിയത്. ഈ പ്രഖ്യാപനം വലിയ കോളിളക്കം സൃഷ്ടിച്ചു.
ഗ്രേറ്റ് ഗാമയുമായുള്ള യുദ്ധം
ഹമീദ ബാനുവും ഗാമ പെഹ്‌ലാനും തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോകുന്നത്. ആളുകൾ വളരെ ആവേശത്തിലായിരുന്നു. ആദ്യമായി, ഒരു പുരുഷനും ഒരു വനിതാ ഗുസ്തിക്കാരിയും തമ്മിൽ വലിയ തലത്തിൽ ഒരു മത്സരം നടക്കാൻ പോകുന്നു. ഒരു സിനിമാ പ്രദര്‍ശനത്തിനെന്നപോലെ ഈ മത്സരത്തിനായി പോസ്റ്ററുകൾ അച്ചടിച്ചു. ആ സമയത്ത്, ഒരു സ്ത്രീക്ക് ഒരു പുരുഷ ഗുസ്തിക്കാരനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് അംഗീകരിക്കാൻ ആളുകൾ പാടുപെടുകയായിരുന്നു.
ഗാമ പെഹ്‌ലാനും ഹമീദ ബാനുവും തമ്മിലുള്ള മത്സരത്തിനായി സുരക്ഷിത കവചമുള്ള ഗോദ ഒരുക്കിയിരുന്നു. മത്സരം കാണാൻ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. സ്റ്റേഡിയം നിറഞ്ഞിരുന്നു. മത്സരം ആരംഭിക്കാൻ പോകുകയായിരുന്നു, പക്ഷേ അതിന് തൊട്ടുമുമ്പ്, ഗാമ പെഹ്‌ലാൻ മത്സരത്തിൽ നിന്ന് പിൻമാറി.
പിന്നീടൊരിക്കല്‍, ബാബ പെഹൽവാൻ അവളോട് പൊരുതി, പക്ഷേ വെറും 1 മിനിറ്റും 34 സെക്കൻഡും കൊണ്ട് അയാൾ അവളോട് തോറ്റു. ഇതോടെ ഗുസ്തിയിൽ നിന്ന് ബാബ പെഹൽവാൻ വിരമിക്കൽ പ്രഖ്യാപിച്ചു.
ഹമീദ ബാനുവിന്റെ ദൈനംദിന ഭക്ഷണക്രമം
ഹമീദ വളരെ പ്രശസ്തയായി മാറിയതിനാൽ അവളുടെ ജീവിതശൈലിയും വാർത്തകളിൽ ഇടം നേടാൻ തുടങ്ങി. 5 അടിയിലധികം ഉയരവും 105 കിലോഗ്രാം ഭാരവും വളരെ സമൃദ്ധമായ ഭക്ഷണക്രമവും അവർക്കുണ്ടായിരുന്നു. ദിവസവും 5 ലിറ്ററിൽ കൂടുതൽ പാലും 2 കിലോയിൽ കൂടുതൽ സൂപ്പും 2 ലിറ്ററിൽ കൂടുതൽ പഴച്ചാറും കുടിക്കുമായിരുന്നു. കൂടാതെ, ഒരു ചിക്കൻ, ഒരു കിലോഗ്രാം മട്ടൺ, അര കിലോഗ്രാം വെണ്ണ, 6 മുട്ട, ഒരു കിലോഗ്രാം ബദാം, 2 വലിയ റൊട്ടി, 2 പ്ലേറ്റ് ബിരിയാണിയും. ഇതായിരുന്നു അവരുടെ ദൈനംദിന ഭക്ഷണക്രമം.
‘റഷ്യയിലെ പെൺ കരടി’ എന്നറിയപ്പെടുന്ന ഗുസ്തിക്കാരിയായിരുന്നു വെരാ ചിസ്റ്റിലിൻ, ഒരു മിനിറ്റിനുള്ളിൽ ഹമീദ ബാനു അവളെ പരാജയപ്പെടുത്തി. വെരാ ചിസ്റ്റിലിനെ വളരെയധികം ആകർഷിച്ചതിനാൽ അവളെ യൂറോപ്പിലേക്ക് കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചു. അതിനുശേഷം, ഹമീദ ബാനു യൂറോപ്പിലേക്ക് പോകാനും തീരുമാനിച്ചു.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, അവരുടെ ജീവിതം മാറിയത് ഇവിടെയാണ്. തികച്ചും അപ്രതീക്ഷിതമായി ചിസ്റ്റിലിനെ തോൽപ്പിച്ച ശേഷം മിസ് ബാനു ഗുസ്തി രംഗത്ത് നിന്ന് അപ്രത്യക്ഷയായി. അവരുടെ ചെറുമകനായ ഫിറോസ് ഷെയ്ഖിനെ പറഞ്ഞത്, ബാനുവിന്റെ പരിശീലകനായ സലാം പഹൽവാന് അവർ യൂറോപ്പിലേക്ക് പോകുന്നത് ഇഷ്ടപ്പെട്ടമായിരുന്നില്ല. അദ്ദേഹം അവരെ തടയാൻ ശ്രമിച്ചു.
അയാള്‍ അവരെ മര്‍ദ്ദിച്ചു. തുടർന്ന് ബാനുവിന്റെ കാലുകൾക്ക് ഒടിവ് സംഭവിച്ചു. “അവൾക്ക് നിൽക്കാൻ കഴിഞ്ഞില്ല. പിന്നീട് അത് സുഖപ്പെട്ടുവെങ്കിലും ഊന്നുവടിയില്ലാതെ അവൾക്ക് ശരിയായി നടക്കാൻ കഴിഞ്ഞില്ല…” അയൽക്കാരനായ റാഹിൽ ഖാൻ പറയുന്നു.
സലാം പഹൽവാന്റെ മകളായ സഹാറ, തന്റെ രണ്ടാനമ്മയായി കരുതിയിരുന്ന ബാനുവിനെ പിതാവ് വിവാഹം കഴിച്ചതായി പറഞ്ഞു. എന്നാല്‍, 1986-ൽ മരിക്കുന്നതുവരെ അവരോടൊപ്പം താമസിച്ചിരുന്ന ബാനുവിന്റെ ചെറുമകൻ ഇതിനോട് വിയോജിക്കുന്നു. “അവര്‍ തീർച്ചയായും അദ്ദേഹത്തോടൊപ്പംതന്നെയാണ് താമസിച്ചു, പക്ഷേ ഒരിക്കലും അദ്ദേഹത്തെ വിവാഹം കഴിച്ചില്ല,”
ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാൽ വിറ്റും ചില കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുത്തുമാണ് ബാനു പിന്നീട് ഉപജീവനം നടത്തിയിരുന്നത്. പണമില്ലാതെ വരുമ്പോൾ, റോഡരികിൽ വീട്ടിൽ ഉണ്ടാക്കുന്ന ലഘുഭക്ഷണങ്ങൾ അവര്‍ വിൽക്കുമായിരുന്നു.