അശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുമ്പോൾ നടുറോഡിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. ഇപ്പോഴിതാ ഇത്തരത്തിൽ എതിർ ദിശകളിൽ എത്തിയ രണ്ട് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തമ്മിൽതല്ലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോയുടെ തുടക്കത്തിൽ റോഡിലൂടെ കാൽനടയാത്രക്കാരായ രണ്ട് പെൺകുട്ടികൾ നടന്നു നീങ്ങുന്നതാണ് കാണുന്നത്. ഈ സമയം എതിർ ദിശകളിൽ നിന്ന് പരസ്പരം വന്ന രണ്ട് ബൈക്കുകൾ നേർക്കുനേർ വരുകയും കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഇടിയുടെ ആഘാതത്തിൽ വലതുവശത്തുകൂടി എത്തിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു പുരുഷനും പിന്നിൽ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയും കുട്ടിയും മറിഞ്ഞുവീഴുന്നു. ഒരു നിമിഷം എല്ലാവരും നിശ്ചലരായി. എന്നാൽ പിന്നീട് നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത്.
നിമിഷ നേരങ്ങൾക്കുള്ളിൽ റോഡിന്റെ വലതുവശത്തുകൂടിയെത്തിയ യുവാവും സ്ത്രീയും വീണതിന് പിന്നാലെ ചാടി എഴുന്നേൽക്കുകയും , തെറ്റായ ദിശയിലെത്തി തങ്ങളെ ഇടിച്ചിട്ട റൈഡറുടെ നേരെ പാഞ്ഞടുത്തു അയാളെ മർദിക്കാൻ തുടങ്ങുകയും ചെയ്യുന്നു. യുവതി മർദ്ദനം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് പിന്മാറാൻ തയ്യാറാകുന്നില്ല. സംഭവം കണ്ട് കാൽനടയാത്രക്കാരിൽ പലരും അമ്പരന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം.
എക്സിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം 1.3 ദശലക്ഷത്തിലധികം വ്യൂസും 5,000-ത്തോളം ലൈക്കുകളും നേടി. സംഭവം ഏതായാലും റോഡ് മര്യാദകൾ, പൊതുജന രോഷം, തെരുവ് ശൈലിയിൽ നടപ്പിലാക്കുന്ന നല്ല നീതി എന്നിവയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് തന്നെ തിരികൊളുത്തി.
“തെറ്റായ ലെയ്നിൽ വണ്ടിയോടിച്ചതിന് ആ ലുങ്കിക്കാരൻ തീർച്ചയായും തല്ല് അർഹിച്ചിരുന്നു” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. മറ്റൊരാൾ എഴുതി, നല്ല വൃത്തിയുള്ള റോഡ്, ഇത് ഇന്ത്യയിലല്ലേ? ഒരുപക്ഷേ ശ്രീലങ്കയിലായിരിക്കാം” എന്നാണ് കുറിച്ചത്.
അക്രമത്തെക്കുറിച്ച് ആളുകൾ പല അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും യുവാവിന്റെ ആ കോപം ഒരു പരിധിവരെ മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് പലരും കുറിച്ചു. കാരണം ആ വാഹനത്തിന്റെ പുറകിൽ ഒരു സ്ത്രീയും കുഞ്ഞുമാണ് ഇരുന്നത്. അതേസമയം തെറ്റായ വശങ്ങളിലൂടെയുള്ള വാഹനയാത്രയും അരാജകത്വമുള്ള ഗതാഗതവും വളരെ സാധാരണമായ ഒരു രാജ്യത്ത്, ഈ വൈറൽ വീഡിയോ ഞെട്ടൽ സൃഷ്ടിച്ചത് സ്വഭാവികം മാത്രമാണ്.