Crime

‘തായ്‌ലാന്‍ഡിൽ പോയത് ഭാര്യ അറിയരുത്’; പാസ്‌പോര്‍ട്ട്‌ പേജുകള്‍ കീറിയയാള്‍ അറസ്‌റ്റില്‍

മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകള്‍ ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും മറച്ചുവെക്കാൻ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതിന് 51-കാരന്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി പൂനെ നിവാസിയായ വിജയ്‌ ഭലേറാവു(51)വാണ്‌ അറസ്‌റ്റിലായത്‌. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയ്‌ക്കിടയിലാണ്‌ അയാളുടെ പാസ്‌പോര്‍ട്ടില്‍ സംശയമുണ്ടായത്‌.

റാവുവിന്റെ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍ കീറിയതായി സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. ഭലേറാവു കഴിഞ്ഞ വര്‍ഷം നാല്‌ തവണ ബാങ്കോക്ക്‌ സന്ദര്‍ശിച്ചതായി അന്വേഷണത്തില്‍ വ്യക്‌തമായി. ബാങ്കോക്ക്‌ സന്ദര്‍ശനം കുടുംബത്തില്‍നിന്ന്‌ മറച്ചുവയ്‌ക്കാനാണു പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കീറിയതെന്ന്‌ അദ്ദേഹം സമ്മതിച്ചു.

ഭലേറാവുവിനെ സഹര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകുകയും ഭാരതീയ ന്യായ്‌ സന്‍ഹിത, പാസ്‌പോര്‍ട്ട്‌ ആക്‌ട് എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്‌തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്‌ഥര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യം അദ്ദേഹം മുംബൈ വിമാനത്താവളത്തില്‍നിന്ന്‌ ഇന്തോനീഷ്യയിലേക്ക്‌ പോയിരുന്നു. മടങ്ങിവരുമ്പോഴാണു കേസില്‍ കുടുങ്ങിയത്‌.

1967 ലെ പാസ്‌പോർട്ട് ആക്ട് പ്രകാരം, പാസ്‌പോർട്ട് പേജുകളിൽ കൃത്രിമം കാണിക്കുന്ന ഒരാൾ ഗുരുതരമായ കുറ്റമാണ്. ശരിയായ അനുമതിയില്ലാതെ, വ്യക്തിപരമായോ മറ്റാരെങ്കിലുമായോ പാസ്‌പോർട്ടിൽ വരുത്തിയ ഏതെങ്കിലും പരിഷ്‌ക്കരണമോ മാറ്റാൻ ശ്രമമോ ശിക്ഷാർഹമാണ്.

ഒരു നിയമലംഘകന് രണ്ട് വർഷം വരെ തടവോ, ₹5,000 പിഴയോ അല്ലെങ്കിൽ രണ്ടും ശിക്ഷയായി ലഭിക്കാം.