Crime

സ്ത്രീകളുടെ ദേഹത്തേയ്ക്ക് ശരീരസ്രവം സ്പ്രേ ചെയ്യും; പുറത്തിറങ്ങാന്‍ പേടി; നടുക്കുന്ന വെളിപ്പെടുത്തല്‍

ഹോങ്കോങില്‍ പൊതുവഴികളില്‍ ശരീരസ്രവങ്ങള്‍ ഉപയോഗിച്ചുള്ള വൃത്തികെട്ട രീതിയിലുള്ള ആക്രമണം വ്യാപകമാകുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ പൊതുസ്ഥലത്ത് 170-ലധികം ഹോങ്കോംഗ് നിവാസികളുടെ ദേഹത്ത് ശരീരസ്രവങ്ങൾ തളിച്ചിട്ടുണ്ട് .

കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും ഇരകള്‍ പറയുന്നു. ഹോങ്കോങ് സ്വദേശിനിയായ പിഎച്ച്ഡി വിദ്യാര്‍ഥിയായ യുവതിയുടെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് പൈപ്പറ്റ് ഉപയോഗിച്ച് ബീജം ഒഴിച്ച യുവാവിന് കോടതി പിഴ ശിക്ഷ വിധിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ വെളിപ്പെടുത്തലുകള്‍ നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ആറിന് സര്‍വകലാശാലയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ലായ് ചാങ്​വെയ്ക്കാണ് കോടതി 642 യുഎസ് ഡോളര്‍ പിഴ വിധിച്ചത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 73 കേസുകളിൽ ഇരകളായത് 99 ശതമാനവും സ്ത്രീകളാണ്.

ഹോങ്കോങ് സര്‍വകലാശാലയിലെ 22കാരിയായ വിദ്യാര്‍ഥിനിക്ക് നേരെയാണ് സ്പ്രേയറിലാക്കിയ ബീജം ലായ് പ്രയോഗിച്ചത്. ജാക്കറ്റിലും പാന്‍റിലും പാടുകള്‍ കണ്ടതോടെയാണ് യുവതി പരാതിപ്പെട്ടത്. ലായുടെ പ്രവര്‍ത്തി തന്നെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി . ക്യാംപസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ തെളിവായത്. കോടതി വിധിയില്‍ താന്‍ സംതൃപ്തയല്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന തോന്നല്‍ ശക്തമാണെന്നും യുവതി പ്രതികരിച്ചു.

പലപ്പോഴും മൂത്രവും, ബീജവും, മറ്റ് ശരീരസ്രവങ്ങളും സ്പ്രേയറിലാക്കിയാണ് ആളുകള്‍ പ്രയോഗിക്കുന്നതെന്നും ഇത് ഭയന്ന് പുറത്തിറങ്ങാന്‍ വരെ മടിയാണെന്നും ആളുകള്‍ പറയുന്നു. കോസ്​വേ ബേയില്‍ നിന്നും മോങ് കോക്കില്‍ നിന്നുമാണ് ഇത്തരം ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ വച്ചാണ് പലപ്പോഴും ആക്രമണം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഹോങ്കോങിലെ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വരുന്നുവെന്നും സ്വകാര്യഭാഗങ്ങള്‍ക്ക് നേരെയാണ് കൂടുതലായും ആക്രമമം ഉണ്ടാകുന്നതെന്നും യിപ് എന്ന യുവതിയും വെളിപ്പെടുത്തി.