Crime

ഡോ. ദീപ്തിക്ക് ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം; എയര്‍ പിസ്റ്റള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെ ; യുട്യൂബു നോക്കി പരിശീലനം നേടി

തിരുവനന്തപുരം; കുറിയര്‍ നല്‍കാനാണെന്ന വ്യാജേന മുഖം മറച്ച് വീട്ടിലെത്തി ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ. ദിപ്തിമോള്‍ പിടിയിലായി. പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തി ഷിനിയുടെ ഭര്‍ത്താവായ സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഈയിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള ബന്ധത്തിന് ഷിനി തടസ്സമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം.

ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടത് യുട്യൂബ് വീഡിയോകളും സിനിമകളും കണ്ടാണ്. ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റില്‍ കണ്ട കാറിന്റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ നമ്പര്‍ തരപ്പെടുത്തി. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങിയതിന് ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാന്‍ പരിശീലിച്ചു. തൊട്ടടുത്ത് നിന്നു വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്ന് കരുതിയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന എത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന മാധ്യമവാര്‍ത്ത മനസ്സിലാക്കിയ ദീപ്തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോവുകയായിരുന്നു.

പിന്നീട് കാര്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.പള്‍മനോളജിയില്‍ എം ഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യല്‍റ്റിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.ആക്രമണം നടന്നത് ഞായറാഴ്ച്ച രാവിലെ 8.30 ഓടെയായിരുന്നു.