Movie News

എക്കാലത്തേയും മികച്ച പ്രണയ കഥ; ജാബ് വി മെറ്റില്‍ നായികാ- നായകന്‍ ആകേണ്ടിയിരുന്നത് ഇവര്‍

ഇംതിയാസ് അലിയുടെ ജാബ് വി മെറ്റ് എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും കരീന കപൂറും അല്ലാതെ മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?. ഗീതും ആദിയും തമ്മിലുള്ള വളരെ മനോഹരമായ ഒരു പ്രണയകഥ വിവരിക്കാന്‍ ശ്രമിച്ച ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകരുടെ മനസില്‍ ഇടം നേടി തന്നെ ഇരിയ്ക്കുകയാണ്. തന്റെ കരിയറിലെ ‘ഏറ്റവും കൂടുതല്‍ നിരസിക്കപ്പെട്ട’ ചിത്രമാണ് ജബ് വീ മെറ്റെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ ഇംതിയാസ് അലി വ്യക്തമാക്കുന്നു.

ജാബ് വി മെറ്റില്‍ ഷാഹിദിനും കരീനയ്ക്കും പകരം ബോബി ഡിയോളിനേയും പ്രീതി സിന്റയെയുമായിരുന്നു സംവിധായകന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ‘എനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ബോബി. അതിനാല്‍ ഞാന്‍ അവനുമായി അത് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് നടന്നില്ല. ബോബി വേറെ ചില ജോലികള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, അതുകൊണ്ട് തന്നെ നമുക്ക് ഒരുമിച്ച് ഈ സിനിമ ചെയ്യണ്ട എന്ന തീരുമാനത്തില്‍ അവസാനം ഞങ്ങള്‍ എത്തി ” – ഇംതിയാസ് അലി പറയുന്നു.

സിനിമയില്‍ ഗീതിന്റെ വേഷം ചെയ്യാന്‍ പ്രീതി സിന്റയെയും സമീപിച്ചതായി ഇംതിയാസ് വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ”ഞാനും പ്രീതി സിന്റയുടെ അടുത്തേക്ക് പോയിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവുമധികം നിരസിക്കപ്പെട്ട സിനിമയായിരുന്നു ജാബ് വി മെറ്റ്. എല്ലായിടത്തും അത് നിരസിക്കപ്പെട്ടു. പ്രീതി സിന്റയുടെ വീട്ടില്‍ വെച്ച് ഞാന്‍ സിനിമ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. അവള്‍ എന്നെ നോക്കി ചിരിക്കുന്നു, എന്നെ പരിഹസിക്കുകയാണെന്ന് ഞാന്‍ കരുതി. എന്നാല്‍ ഇത് ശരിക്കും തമാശയാണെന്ന് അവള്‍ പറഞ്ഞു. അന്നാണ് ആദ്യമായി ഒരാള്‍ ചിത്രത്തെ അഭിനന്ദിക്കുന്നത്. അതിനാല്‍ ഞാന്‍ അവളോട് കടപ്പെട്ടിരിക്കുന്നു, ഞാന്‍ അവളെ കാണുമ്പോഴെല്ലാം അവള്‍ക്ക് ഒരു പ്രത്യേക ആലിംഗനം നല്‍കുകയും നന്ദി പറയുകയും ചെയ്യുന്നു, ഈ സിനിമ ശരിയാണെന്ന് എന്നോട് പറഞ്ഞ ആദ്യത്തെ വ്യക്തി പ്രീതിയാണ്. അതിനാല്‍ ബോബി-പ്രീതി സിന്റ ജോഡിയാണ് ഞാന്‍ ആഗ്രഹിച്ചത് പക്ഷേ അത് നടന്നില്ല.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.