Crime

‘അജുവേ, നമ്മുടെ മോളു പോയി, ഞാന്‍ കൊന്നു’; ആണ്‍സുഹൃത്തിന് അമ്മയുടെ വാട്സാപ് സന്ദേശം

‘മോളു മരിച്ചു… ഞാന്‍ കൊന്നു… എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….’ 11 മാസം മാത്രം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശില്‍പ ആണ്‍സുഹൃത്തിനയച്ച മെസേജ് ആണിത്. ഈ സന്ദേശമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ശില്‍പ മെസേജ് അയച്ച വിവരം ശില്‍പയുടെ മുന്‍ പങ്കാളിയായ അജ്മല്‍ പോലീസിനെ അറിയിച്ചു.

ഇതിനെ തുടര്‍ന്നാണ് ശില്‍പയെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തത്. അതോടെയാണ് 17 ന് മാവേലിക്കരയിലെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് കുഞ്ഞിനെ ശില്‍പ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്. പിന്നീട് മൃതദേഹം ബാഗിലാക്കി കാറില്‍ ഷൊര്‍ണൂരിലെത്തിയതായാണ് പോലീസ് പറയുന്നത്. മുന്‍ പങ്കാളിയുമായി പിണങ്ങി കഴിയുകയായിരുന്നു ശില്‍പ. കുഞ്ഞിനെ കൊല്ലുമെന്ന് പലസമയങ്ങളിലായി ശില്‍പ മെസേജുകള്‍ അയച്ചിരുന്നതിതായും ഇത്തവണയും ശില്‍പ മെസേജ് അയച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ലെന്നുമാണ് അജ്മലിന്റെ മൊഴി.

കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശില്‍പയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത് വിട്ടയച്ച അമ്മ ശില്‍പയെ പോലീസ് അറസ്റ്റ് ചെയ്ത് മാവേലിക്കരയില്‍ തെളിവെടുപ്പിനെത്തിച്ചു. മുന്‍ പങ്കാളിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരം.ആശുപത്രിയിൽ മരിച്ച നിലയിൽ ആണ് 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ എത്തിച്ചത്.

പിന്നീട് നടന്ന അന്വേഷണത്തില്‍ അമ്മ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് വ്യക്തമായി. ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം, വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി യുവതി ഷൊർണൂരിലെത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവാകുകയായിരുന്നു.