ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെതാണെന്നു കരുതിയ യുവാവിന്റെ മരണത്തില്‍ വന്‍ ട്വിസ്റ്റ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവാവിനെ പോലീസ് കോണ്‍സ്റ്റബിളായ ബിരേന്ദ്ര സിങ്ങ് മറ്റൊരു സ്ഥലത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം സംഘര്‍ഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്നാണ് പോലീസ് കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് ബിരേന്ദ്ര സിങ്ങടക്കമുള്ളവര്‍ അറസ്റ്റിലായി. ബിഹാറിലെ ഭോജ്പുര്‍ സ്വദേശിയായ പ്രാകാശ് കുമാറാ (25)ണ് കൊല്ലപ്പെട്ടത്. ബിരേന്ദ്രയുടെ ഭാര്യ പ്രിയങ്കയുമായി പ്രകാശിന് അവിഹിതബന്ധമുണ്ടായിരുന്നു. യുവതിയുമൊത്തുള്ള വീഡിയോയും ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ഉപയോഗിച്ച് യുവതിയെ പ്രകാശ് ബ്ലാക്ക് മെയില്‍ ചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചത്. കൊലപാതകത്തിനായി ബിരേന്ദ്രയ്ക്ക് ഭാര്യയടക്കം നാലു പേരുടെ സഹായവും ലഭിച്ചെന്ന് പോലീസ് പറയുന്നു. പ്രിയങ്കയുടെ സഹോദരനുമായുള്ള സൗഹൃദം മുതലാക്കലയാണ് ഇയാള്‍ യുവതിയോട് അടുത്തത്.
പിയങ്കയുടെ ഭര്‍ത്താവും പോലീസ് കോണ്‍സ്റ്റബിളുമായ ബിരേന്ദ്ര സിങ്ങിനെ പ്രകാശ് തന്നെ വിളിച്ചതോടെ അയാളും വീഡിയോയെപ്പറ്റി അറിഞ്ഞു. ബിരേന്ദ്ര പ്രിയങ്കയോട് പ്രകാശിനെ വിളിച്ചുവരുത്താന്‍ നിര്‍ദേശിച്ചു. ഇയാള്‍ എത്തിയപ്പോള്‍ മുന്‍നിശ്ചയപ്രകാരം കൊലപ്പെടുത്തി. പ്രിയങ്ക, സഹോദരന്‍ സൂരജ് ബെയിന്‍, സുഹൃത്തുക്കളായ പ്രേം സിങ്, നഇം ഖാന്‍ എന്നിവരും കൊലപാതകത്തില്‍ പങ്കെടുത്തു.പിന്നീട് ബന്‍ഭൂല്‍ പ്രദേശത്ത് കൊണ്ടുപോയി മൃതദേഹം നിക്ഷേപിക്കുകയും ഹല്‍ദ്വാനിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു.