ഗുജറാത്തിലെ ഉദ്‌വാഡയില്‍ 19കാരി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കൊലപാതകത്തിനു ശേഷവും പ്രതി കൃത്യം നടന്ന സ്ഥലത്തെത്തിയതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തന്റെ സാധനങ്ങള്‍ തിരികെഎടുക്കാന്‍ വേണ്ടിയാണ് പ്രതി എത്തിയത് എന്നായിരുന്നു ആദ്യനിഗമനം.
എന്നാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിൽ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും അതിനുവേണ്ടിയാണ് കൃത്യംനടന്ന സ്ഥലത്തേയ്ക്ക് വീണ്ടുമെത്തിയത് എന്നുമാണ് പൊലീസ് നിഗമനം. കൊള്ളയും കൊലയും ബലാല്‍സംഗവും പതിവാക്കിയ ഇയാള്‍ ഒരു സീരിയല്‍ കില്ലറാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നവംബര്‍ പതിനാലിനാണ്ഈ ക്രൂരകൃത്യം അരങ്ങേറിയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തൊന്‍പതുകാരിയെ ഉദ്‌വാഡ റെയിൽവേ സ്‌റ്റേഷനു സമീപത്തു വച്ചാണ് പ്രതി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ പ്രതി രാഹുൽ കരംവീർ ജാട്ടിനെ നവംബർ 24ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തതായി കണ്ടെത്തി. തുടർന്ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇയാള്‍ മൃതദേഹത്തിലും ലൈംഗിക വേഴ്ച നടത്തിയെന്നും കണ്ടെത്തി.
കൃത്യത്തിനുശേഷം റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിലെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം ഒരു കുപ്പി വെള്ളവും വാങ്ങി ഇയാള്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചെത്തി മൃതദേഹത്തിൽ ലൈംഗിക വേഴ്ച നടത്തുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കുട്ടിയെ തിരഞ്ഞെത്തിയപ്പോൾ ഇയാള്‍ കുറ്റിക്കാടുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നു. പിന്നീട് വീണ്ടും മൃതദേഹത്തിൽ ലൈംഗിക വേഴ്ച നടത്താൻ സ്ഥലത്തെത്തി. ഭക്ഷണം കഴിച്ച് തിരിച്ച് വരാനുള്ള ഉദ്ദേശത്തോടെയാണ് ഇയാള്‍ ബാഗും വസ്തുക്കളും കൃത്യം നടന്ന സ്ഥലത്തുതന്നെ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്.