Myth and Reality

ബെര്‍മുഡ ട്രയാംഗളില്‍ നിന്നും കാണാതായ 2 വിമാനങ്ങളും 27 പേരും; ഇന്നുമറിയില്ല കാരണം

ബെര്‍മുഡ ത്രികോണം… ഭൂമിയിലെ ഈ വിചിത്രമേഖലയെ പറ്റി ഒരുപാട് കഥകളുണ്ട്. ആ കൂട്ടത്തില്‍ വളരെ പ്രസക്തിയുള്ള കഥയാണ് ഫ്‌ളൈറ്റ് 19ന്റേത്. ഫ്‌ളോറിഡയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നിന്നാണ് ഈ യു എസ് നേവി ബോംബര്‍ വിമാനം പറന്നുയര്‍ന്നത്. അറ്റ്‌ലാന്റിക്കിന് കുറുകെ ഈ പറക്കല്‍ പരിശീലനാര്‍ഥമായിരുന്നു. ഈ സംഘത്തില്‍ 13 ട്രെയിനികളും പൈലറ്റുമായിരുന്നു ഉണ്ടായിരുന്നത്.

ഈ സംഭവ അരങ്ങേറിയത് 1945 ഡിസംബര്‍ 5നായിരുന്നു . ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതിന് പിന്നാലെ വിമാനത്തില്‍ ചില പ്രശ്‌നങ്ങള്‍ തുടങ്ങി. ഗ്രൗണ്ട് കണ്ട്രോളുമായുള്ള ആശയവിനിമയം നഷ്ടമായി. പിന്നീട് വിമാനത്തിനെ നിയന്ത്രിക്കാനായി പൈലറ്റ് ചാള്‍സ് സി ടെയ്‌ലര്‍ പണിപ്പെട്ടു. വിമാനത്തിന്റെ കൃത്യമായ ലൊക്കേഷന്‍ നിര്‍ണയിക്കാന്‍ സാധിക്കാതെ വന്നു.

7 മണിയോടെ വിമാനമായുള്ള എല്ലാ ആശയവിനിമയവും അവസാനിച്ചു. ഈ വിമാനത്തിനെ കണ്ടെത്തുന്നതിനായി 13 പേരടങ്ങുന്ന വൈമാനിക സംഘത്തിനെ നേവി വിട്ടു. ഈ സംഘം യാത്ര ചെയ്തിരുന്ന മാരിനര്‍ വിമാനം കാണാതായ ഫ്‌ളൈറ്റ് 19നായി 7.27 വരെ തിരച്ചില്‍ നടത്തി. പിന്നീട് അതും അപ്രത്യക്ഷമായി.

ഒരു സ്‌ഫോടന ശബ്ദം കേട്ടതായി അടുത്ത കപ്പലിലെ ജീവനക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആദ്യം പറന്ന ഫ്‌ളൈറ്റ് 19, പിന്നീട് അവരെ തിരഞ്ഞെത്തിയ മാരനര്‍ എന്നീ വിമാനങ്ങളിലുണ്ടായിരുന്ന 27 പേരുടെ ഒരു വിവരവും ലഭിച്ചില്ല. അന്റാര്‍ട്ടിക്കില്‍ 5 ലക്ഷം മുതല്‍ 15 ലക്ഷം ചതുരശ്ര മൈല്‍ വ്യാപിച്ചിരിക്കുന്ന ത്രികോണകൃതിയിലുള്ള മേഖലയാണ് ഇത്. വിമാനങ്ങളും കപ്പലുകളും മറഞ്ഞുപോകുന്ന സംഭവങ്ങള്‍കൊണ്ട് ലോകമെങ്ങും കുപ്രസിദ്ധി ആർജിച്ചിട്ടുള്ളതായിരുന്നു ബെർമുഡ ട്രയാംഗിൾ മേഖല. ബെർമുഡ ട്രയാംഗിളിനെക്കുറിച്ച് നേരത്തെ തന്നെയുണ്ടായിരുന്ന അഭ്യൂഹങ്ങൾ കൂട്ടിയ ഒരു സംഭവമായി ഫ്‌ളൈറ്റ് 19 തിരോധാനം മാറി.