Crime

റിട്ട. അധ്യാപികയെ ആക്രമിച്ച് മാല കവർന്നു, ആദിത്തിന്റെ കാമുകി ഫാത്തിമ തസ്നിയെയും പൊലീസ് പിടിയില്‍

മാള: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതിയും അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി ഏഴുമണിയോടെയ ഈ കേസിലെ മുഖ്യ പ്രതിയായ പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന്‍ ആദിത്ത് (20) അയല്‍വാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറുകയും ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ ഉണ്ടായിരുന്ന ആറു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോകുകയുമായിരുന്നു. കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

ആദിത്തിന്റെ കൂടെ 6 മാസമായി താമസിച്ചു വരുന്ന സ്ത്രീയാണ് ഫാത്തിമ തസ്‌നി. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്‌നിയും ആദിത്തും കൂടി കാറില്‍ 27 ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയില്‍ നാലര ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നു. മാല വിറ്റ വകയില്‍ ലഭിച്ച പണത്തില്‍ നിന്നും അമ്പതിനായിരം രൂപക്ക് ഫാത്തിമ തസ്‌നി മാളയിലെ ജ്വല്ലറിയില്‍ പുതിയ മാല വാങ്ങുകയും ഫാത്തിമ തസ്‌നിയുടെ വിദ്യാഭ്യാസത്തിനായി ഫീസും നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ ഫാത്തിമ തസ്‌നിയെ റിമാന്‍ഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, സബ് ഇന്‍സ്‌പെക്ടര്‍ ബെന്നി കെ ടി, എ എസ് ഐ ഷാലി ബാബു, രേഷ്മ രവി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.