Health

ദീപാവലിക്ക് കാർബൈഡ് ഗൺ ഉപയോഗിച്ചു;14 കുട്ടികൾക്ക് കാഴ്ച്ച നഷ്ടമായി,3ദിവസത്തിനുള്ളില്‍ 122കുട്ടികൾ ചികിത്സ തേടി

ഭോപ്പാല്‍: ദീപാവലി ആഘോഷത്തിനിടെ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ വിഷിദ ജില്ലയില്‍ സര്‍ക്കാര്‍ നിരോധിച്ച തോക്ക് ചന്തയില്‍ നിന്ന് വാങ്ങി ഉപയോഗിച്ചവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് ദിവസത്തിനുള്ളില്‍ 122 കുട്ടികളാണ് സമാന സംഭവത്തില്‍ ചികിത്സ തേടിയത്. ഇവരില്‍ 14 പേര്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

150 രൂപയും 200 രൂപയും വില നല്‍കിയാണ് പലരും കുട്ടികള്‍ക്ക് കളിക്കാവുന്ന കളിപ്പാട്ടം എന്ന നിലയില്‍ കാര്‍ബൈഡ് ഗണ്‍ വാങ്ങിയത്. എന്നാല്‍ ബോംബ് പൊട്ടുന്നത് പോലെയാണ് ഗണ്‍ പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ അനധികൃതമായി കാര്‍ബൈഡ് ഗണ്‍ വിറ്റ ആറ് കച്ചവടക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയാര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെ നേത്രരോഗ വിഭാഗം ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. കാര്‍ബൈഡ് ഗണ്‍ കളിപ്പാട്ടമല്ലെന്നും സ്‌ഫോടക സ്വഭാവമുള്ള വസ്തുവാണെന്നും പൊലീസും ഡോക്ടര്‍മാരും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.