Crime

പോലീസുകാരനെ കുടുക്കിയ യുവതി ഹണി ട്രാപ്പ് കേസില്‍ കുടുങ്ങി, തട്ടിയത് 60 ലക്ഷവും 61 പവനും, ഗര്‍ഭിണിയായതിനാല്‍ ജാമ്യം

കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് കേസില്‍ കുടുക്കിയ തട്ടിപ്പുകാരി ഒടുവില്‍ കീഴടങ്ങി. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭര്‍ത്താവ് അര്‍ജുന്‍, സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിയായ അമ്മഞ്ചേരി സ്വദേശി ധന്യയാണു കോടതിയില്‍ കീഴടങ്ങിയത്.

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തില്‍ യുവതിയ്ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് കേസില്‍ കുടുക്കിയ യുവതിയാണ് ഇപ്പോള്‍ ഹണി ട്രാപ്പ് കേസില്‍ കുടുങ്ങിയത്.

പരാതിക്കാരന്‍ അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണ്. അദ്ദേഹത്തിന്റെ ഭാര്യ എം.ജി. സര്‍വകലാശാലയില്‍ 2021 കാലത്ത് പഠിച്ചിരുന്നു. ഈ സമയം പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണു വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭര്‍ത്താവ് അര്‍ജുനും വാങ്ങിയെടുത്തു.

ഇതിനിടെ പ്രതികളുടെ സുഹ്യത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണം അയച്ചുവാങ്ങി. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവന്‍ തട്ടിയെടുത്തശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ ബാങ്ക് ലോക്കര്‍ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണളും വാങ്ങിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ പരാതിക്കാരന്‍ ഉന്നത പോലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.

പ്രധാന പ്രതിയായ ധന്യ ഹൈക്കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യാപേക്ഷ നിരസിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങുന്നതിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഗര്‍ഭിണി ആണെന്ന പരിഗണനയില്‍ കോടതി ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *