Sports

സഞ്ജു പരിക്കേറ്റ് പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി ; സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ചരിത്രമെഴുതി

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടിയായത് നായകന്‍ സഞ്ജുവിന്റെ പരിക്ക്. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സഞ്ജുവിന് വാരിയെല്ലിന് പരിക്കേറ്റതും താരം കളം വിട്ടതും.

19 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ആര്‍ആര്‍ ക്യാപ്റ്റന്‍ സാംസണ്‍, മത്സരത്തിന്റെ ആറാം ഓവറില്‍ മൈതാനത്തിന് പുറത്തേക്ക് പോയി. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകള്‍ ഫോറും സിക്‌സും അടിച്ച ശേഷം, വിപ്രജ് നിഗത്തിന്റെ പന്ത് ഓഫ് സൈഡില്‍ കളിക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍ആര്‍ ക്യാപ്റ്റന്‍ സ്വയം പരിക്കേറ്റു. സാംസണ്‍ വേദനയോടെ തന്റെ ഇന്നിംഗ്സ് തുടരാന്‍ ശ്രമിച്ചെങ്കിലൂം തുടരാനാകാതെ മറ്റൊരു ഡെലിവറിക്ക് ശേഷം അദ്ദേഹം ഇറങ്ങിപ്പോയി. പിന്നീട് താരത്തെ ‘റിട്ടയേര്‍ഡ് ഔട്ടാ’യി പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു കളിക്കാരന് ‘റിട്ടയേര്‍ഡ് ഔട്ട്’ ആയി പ്രഖ്യാപിച്ചാല്‍ അയാള്‍ട്ട് പിന്നീട് ബാറ്റിംഗിന് മടങ്ങിയെത്താനാകാതെ അയാളുടെ ഇന്നിംഗ്‌സ് അവസാനിച്ചതായി കരുതും. മത്സരം സാധാരണ ഓവറില്‍ സമനിലയില്‍ ആകുകയും പിന്നീട് സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കളി ജയിച്ച് ചരിത്രമെഴുതുകയുമായിരുന്നു.

ഈ വിജയത്തോടെ ഡല്‍ഹിയുടെ സൂപ്പര്‍ഓവര്‍ വിജയം നാലായി. ടി20 യില്‍ ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ ഓവര്‍ കളിച്ച് ജയിക്കുന്ന ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ് മാറി. അവര്‍ പഞ്ചാബിന്റെ മൂന്ന് വിജയങ്ങളുടെ റെക്കോഡാണ് മറികടന്നത്. മത്സരത്തിന്റെ ചരിത്രത്തില്‍ അഞ്ച് സമനില മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീം കൂടിയായി ക്യാപ്പിറ്റല്‍സ് മാറി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് 11 റണ്‍സ് മാത്രമേ നേടാനായുള്ളൂ, അവരുടെ രണ്ട് വിക്കറ്റുകളും നഷ്ടപ്പെട്ടു. ട്രിസ്റ്റന്‍ സ്റ്റബ്സും കെഎല്‍ രാഹുലും 4 പന്തില്‍ ആവശ്യമായ 12 റണ്‍സ് എളുപ്പത്തില്‍ നേടി. മത്സരത്തില്‍ യശ്വസ്വീ ജെയ്‌സ്വാള്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.