Sports

വിരാട്‌കോഹ്ലി കരിയറിന്റെ അന്ത്യത്തില്‍ ? ഓസീസ് പര്യടനം വിടപറയല്‍ ആയിരിക്കുമെന്ന് മാധ്യമങ്ങള്‍


ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനനായ കളിക്കാരനാണെങ്കിലും വിരാട്‌കോഹ്ലിയുടെ കരിയറിലെ നക്ഷത്രം ഇപ്പോള്‍ മങ്ങിയ നിലയിലാണ്. റണ്‍സിന്റെ കാര്യത്തില്‍ താരം വരള്‍ച്ച ശക്തമായി നേരിട്ട 2024 ല്‍ പ്രത്യേകിച്ചും. അതേസമയം താരത്തിന്റെ മികവും ശാരീരികക്ഷമതയും വെച്ചു നോക്കുമ്പോള്‍ ഇനിയും അല്‍പ്പം കൂടി ക്രിക്കറ്റ് അദ്ദേഹത്തിന് ബാക്കി നില്‍ക്കുന്നുണ്ടെന്നും വരാനിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം നിര്‍ണ്ണായക പ്രകടനം നടത്തുമെന്നും വിശ്വസിക്കുന്നു.

എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അവിടെ നടക്കുന്ന ക്രിക്കറ്റ് പരമ്പര താരത്തിന്റെ വിരമിക്കല്‍ പരമ്പരയായിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇവിടെ കോഹ്ലി വിരമിക്കലിനെ കുറിച്ച ആലോചിച്ചേക്കുമെന്നും അഞ്ചു മത്സരങ്ങള്‍ നീളുന്ന പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം യശസ്വീ ജെയ്‌സ്വാളായിരിക്കുമെന്നുമാണ് ഹെറാള്‍ഡ് സണ്‍ കുറിച്ചിരിക്കുന്നത്.

കുറിക്കാന്‍ പാകത്തിലുള്ള പ്രത്യേകമായ ഒരു പ്രകടനവും സമീപകാലത്ത് കോഹ്ലിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് പത്രം പറയുന്നത്. 2024 ലെ താരത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 19 കളികളിലായി അദ്ദേഹം ബാറ്റ് ചെയ്ത 25 ഇന്നിംഗ്‌സില്‍ നിന്നും ആകെ പിറന്നത് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ്. ഇതില്‍ ആകെയുണ്ടായിരുന്നത് രണ്ടു അര്‍ദ്ധശതകം മാത്രമായിരുന്നു. താരത്തിന്റെ അടുത്തിടെ നടന്ന ടെസ്റ്റ് മത്സരങ്ങള്‍ എടുത്താല്‍ അഞ്ചു കളികളില്‍ 10 ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത് താരത്തിന് നേടാനായത് 192 റണ്‍സാണ്. ഓസ്‌ട്രേിയന്‍ ഓഡിയന്‍സിനെ കോഹ്ലി ആദ്യമായി വിസ്മയിപ്പിച്ചത് 2012 ല്‍ ആയിരുന്നു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണികളെ ഞെട്ടിക്കുന്ന പ്രകടനം താരം നടത്തി. വെറും രണ്ടു ടെസ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ താരം സെഞ്ച്വറി അടിച്ചു. അന്ന് ഇന്ത്യാ – ഓസ്‌ട്രേലിയ ടീമുകളുടെ പുതിയ ദശകത്തിലെ വൈരത്തിന്റെ പതാകവാഹകനായി മാറിയ അതേ കോ്ഹ്ലി ഇപ്പോള്‍ വിരമിക്കല്‍ സൂചനയിലാണെന്നും കോഹ്ലിക്ക് പകരം ആസ്ഥാനം ജെയ്‌സ്വാള്‍ ഏറ്റെടുക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നതെന്നും സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് പറയുന്നു. മുമ്പ് കോഹ്ലി ചെയ്തിരുന്നത് എന്താണോ അതിപ്പോള്‍ ജെയ്‌സ്വാള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും പറയുന്നു.