Movie News

ആദ്യ അഭിനയത്തിന് കിട്ടിയത് 10-15 മിനിറ്റ് കൂവല്‍ : ചിയാന്‍ വിക്രം

കഠിനാദ്ധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം സൃഷ്ടിച്ചെടുത്തയാളാണ് ചിയാന്‍ വിക്രം. തമിഴിലെ മുന്‍നിര താരങ്ങളിലേക്കുള്ള താരത്തിന്റെ വളര്‍ച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പകരം കല്ലുംമുള്ളും നിറഞ്ഞ കഠിനമായ വഴികളിലൂടെയാണ്. നിരവധി ശാരീരിക വെല്ലുവിളികള്‍ സഹിച്ചും, തന്റെ ശരീരത്തിന്റെ പരിധികള്‍ മറികടക്കുന്നമാണ് താരം സൂപ്പര്‍താരമായത്.

തീവ്രമായ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലുമായിട്ടാണ് വിക്രത്തെ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ താരം ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി. തന്റെ കോളേജ് പഠനകാലത്ത് ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ നാടകത്തിന്റെ ആദ്യ 10-15 മിനിറ്റുകള്‍വരെ വന്‍ കൂവലായിരുന്നു ഉയര്‍ന്നത്. അന്നു രാത്രി ഉണ്ടായ അപകടം വിക്രത്തെ മൂന്ന് വര്‍ഷത്തോളം കിടപ്പിലാക്കി.

ഐഎംഡിബി യുടെ ഐക്കണ്‍സ് ഒണ്‍ലി സെഗ്മെന്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, വിക്രം പറഞ്ഞു, ‘ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പീറ്റര്‍ ഷാഫറിന്റെ ‘ബ്ലാക്ക് കോമഡി’ എന്ന നാടകം ചെയ്യാന്‍ പോയിരുന്നു. നാടകം മുഴുവന്‍ ഇരുട്ടില്‍ ബഹളം വച്ചാണ് ഞങ്ങള്‍ തുടങ്ങിയത്. സ്റ്റേജ് ഇരുട്ടില്‍ ആയിരുന്നു, വിളക്കുകള്‍ അണഞ്ഞത് പോലെയാണ് ഞങ്ങള്‍ ആദ്യം 10-15 മിനുട്ട് നടന്നത്.

”അന്നു രാത്രിതന്നെ, ഞാന്‍ ഒരു അപകടത്തില്‍പ്പെട്ടു, മൂന്നു വര്‍ഷത്തോളം ഞാന്‍ കിടപ്പിലായി. എനിക്ക് 23 ശസ്ത്രക്രിയകള്‍ നടത്തി. ഇനിയൊരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു, പക്ഷേ ഒരു അഭിനേതാവാകുക എന്ന സ്വപ്നം എനിക്കുണ്ടായിരുന്നു. എനിക്ക് നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു, പക്ഷേ ഞാന്‍ ഓടാന്‍ തീരുമാനിച്ചു. അതിനാല്‍ ഞാന്‍ നീന്താനും എല്ലാം ശ്രമിച്ചു.” താരം പറഞ്ഞു.

”ഒരു വര്‍ഷത്തോളം ഞാന്‍ ഊന്നുവടിയിലായിരുന്നു. സിനിമയോടും അഭിനയത്തോടുമുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് എനിക്ക് കായികശേഷി തിരിച്ചുകിട്ടിയത്. ഹോബി നിങ്ങള്‍ പ്രൊഫഷനാക്കിയാല്‍, ജീവിതത്തില്‍ ഒരു ദിവസം നിങ്ങള്‍ക്ക് ‘ജോലി’ ചെയ്യേണ്ടി വരില്ലെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. അതാണ് ഞാന്‍ ചെയ്യുന്നത്: ഞാന്‍ ജോലി ചെയ്യുന്നില്ല, ഈ ഗ്രഹത്തിലെ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.