നാളികേരം അതിന്റെ ആരോഗ്യ ഗുണങ്ങൾകൊണ്ടും സ്വാദുകൊണ്ടും വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ, ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഒരു തരം നാളികേരം ലോകത്തുണ്ട്. അതിന്റെ വലുപ്പം ആരെയും അമ്പരപ്പിക്കും. കോക്കോ ഡി മെർ അഥവാ “ഇരട്ട നാളികേരം” എന്നാണ് ഈ അപൂർവ്വയിനം തേങ്ങ അറിയപ്പെടുന്നത്. കടൽത്തെങ്ങിന്റെ ഈ കായയെച്ചുറ്റി നിരവധിയായ വിചിത്രങ്ങളായ കഥകൾ പ്രചരിച്ചിരുന്നു. ചകിരിയോടൊപ്പം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഈ തേങ്ങയ്ക്കാവട്ടേ ഒരു മനുഷ്യസ്ത്രീയുടെ നഗ്നമായ അരക്കെട്ടിനോടും പിൻഭാഗത്തിനോടും നല്ല സാമ്യവും ഉണ്ട്
തെങ്ങുകൾ ഉൾപ്പെട്ട ‘പാം ട്രീ’ കുടുംബാംഗമായ കൊകോ ഡി മെർ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രം സെയ്ഷൽസിന്റെ പ്രസ്ലിൻ, ക്യൂരിയോസ് ദ്വീപുകളിൽ മാത്രമാണ് ആദ്യകാലത്ത് വളർന്നിരുന്നത്. ഈ മരത്തിന് ലോഡോഅസിയ കലിപൈജെ എന്നൊരു പേരും ഉണ്ടായിരുന്നു. മനോഹരമായ പിൻഭാഗം എന്നാണ് ഇതിന്റെ അർത്ഥം. അതിനാലാവണം അറേബിയയിലും യൂറോപ്പിലും ഈ കായകൾക്ക് വലിയ പ്രിയവും ആയിരുന്നു.
വെള്ളത്തിൽ വീണ് ഭാരത്താൽ താഴ്ന്നുപോകുന്ന തേങ്ങ കുറെക്കഴിഞ്ഞ് ചകിരി ദ്രവിച്ച് ഉള്ളിലുള്ള കാമ്പ് അഴുകി ഉണ്ടാകുന്ന വാതകങ്ങൾ അകത്തു കുടുങ്ങി കടൽപ്പരപ്പിലേക്ക് എത്തുന്നു. മുളയ്ക്കൽ ശേഷിയില്ലെങ്കിലും ഒഴുകാൻ കഴിയുന്ന ഈ തേങ്ങയാണ് വിദൂരങ്ങളായ ദ്വീപുകളിൽ എത്തിയിരുന്നത്. ഫ്രഞ്ചിൽ ഇതിനെ കൊക്കോ ഡി മെർ എന്നു വിളിക്കും. അതായത് കടൽത്തേങ്ങ.
ഭൂമിയിൽ ഏറ്റവും ഭാരമുള്ള വിത്തുകൾ (25 കിലോ ഗ്രാം വരെ) ഉള്ള കൊകോ ഡി മെർ ഇരട്ടത്തെങ് (ഡബിൾ കോക്കനട്ട്), ലുഡീഷ്യ എന്നീ പേരുകളിലും അറിയപ്പെടുന്നു. പനവർഗത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന കടൽത്തെങ്ങിന് 1000 വർഷമൊക്കെ ആയുസ് ഉണ്ടെന്ന് പറയപ്പെടുന്നു. 25 മുതൽ 34 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ ഇലകൾക്ക് കുടപ്പനയുടെ ഇലകളോട് നല്ല സാമ്യമുണ്ട്. കടൽത്തെങ്ങിന് ആൺമരവും പെൺമരവുമുണ്ട്. ആൺപൂക്കുലകൾ പത്തു വർഷം വരെ പൂമ്പൊടി ഉണ്ടാക്കും, ഇത്രകാലം നിലനിൽക്കുന്ന പൂക്കുലകൾ കുറവാണ്.
ലോകത്തിലെ ഏറ്റവും വിലയേറിയ തേങ്ങ
ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ സീഷെൽസ് ദ്വീപുകളിൽ വളരുന്ന ഈ പനമരം ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ വിത്ത് ഉത്പാദിപ്പിക്കുന്നു. ഒരു വിത്തിന് ശരാശരി 25 കിലോഗ്രാം ഭാരമുണ്ടാകും, എന്നാൽ ചില വിത്തുകൾക്ക് 40 കിലോഗ്രാം അതിലധികമോ ഭാരമുണ്ടാകാറുണ്ട്. വിത്തുകൾക്ക് അര മീറ്റർ വരെ നീളവുമുണ്ടാകും.
കോക്കോ ഡി മെറിന് അതിന്റെ ഭാരത്തിന് തുല്യമായ വിലയുണ്ട്. നിലവിൽ ഒരു കായക്ക് 50,000 രൂപ മുതൽ 2,00,000 രൂപ വരെയാണ് വില. സീഷെൽസിലെ ഏതാനും ചില ദ്വീപുകളിൽ മാത്രമേ ഈ കായ വളരാറുള്ളൂ എന്നതിനാലാണ് ഇതിന് ഇത്രയും വില. അതുകൊണ്ടുതന്നെ, ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഇത് വംശനാശഭീഷണി നേരിടുന്ന ജീവിവർഗമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കെട്ടുകഥകളും ഐതിഹ്യങ്ങളും ?
പെൺമരങ്ങളിൽ മാത്രമാണ് കായകൾ ഉണ്ടാവുന്നത്. ആൺമരങ്ങളിൽ ഉണ്ടാകുന്ന ക്യാറ്റ്‌കിൻ എന്നുവിളിക്കുന്ന പൂങ്കുലകൾക്കാവട്ടെ ലിംഗാകൃതിയാണ്. ചകിരി പോയ തേങ്ങകൾ സ്ത്രീകളെയും ഓർമ്മിപ്പിക്കും. രാത്രികളിൽ ഈ മരങ്ങൾ ഇണചേരുമെന്ന് ആൾക്കാർ വിശ്വസിച്ചു. ആൺമരങ്ങൾ സ്വയം പറിച്ചെടുത്ത് പെൺമരങ്ങളുടെ അടുത്തെത്തും. ആരെങ്കിലും ഈ കാഴ്ച കണ്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അന്ധനാവും. ഈ മരങ്ങളുടെ പരാഗണം ഇന്നും വേണ്ടത്ര മനസ്സിലായിട്ടില്ലെന്നത് ഈ ഐതിഹ്യങ്ങൾ വേരുറയ്ക്കാൻ കാരണമായി. 1881-ൽ സെയ്‌ഷെൽസിൽ എത്തിയ ബ്രിട്ടീഷ് ജനറൽ വിശ്വസിച്ചത് ബൈബിളിൽ പറയുന്ന ഏദൻ തോട്ടം ഈ മരങ്ങൾ വളർന്നുനിൽക്കുന്ന പ്രസ്ലിൻ ദ്വീപ് ആണെന്നാണ്, കടൽത്തെങ്ങ് ആവട്ടെ വിലക്കപ്പെട്ട കനിയും.
പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യൻ നാവികർ ഈ തേങ്ങ ആദ്യമായി കണ്ടപ്പോൾ, ഇത് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് വന്നതാണെന്ന് അവർ കരുതി. നൂറ്റാണ്ടുകളോളം, ഇത് സീഷെൽസിന്റെ തീരങ്ങളിൽ അടിഞ്ഞുകൂടിയ ഒരു നിധിയാണെന്ന് ആളുകൾ വിശ്വസിച്ചു. പോർച്ചുഗീസ് പര്യവേക്ഷകർ ഇതിനെ “മാലദ്വീപ് തേങ്ങ” എന്നാണ് വിളിച്ചിരുന്നത്.പിന്നീട്, 1700-കളിൽ ഫ്രഞ്ച്, ബ്രിട്ടീഷ് പര്യവേക്ഷകർ ഈ തേങ്ങയുടെ യഥാർത്ഥ രഹസ്യം പുറത്തുവിട്ടു: ഇത് സീഷെൽസിലെ ഒരു ഫലമായിരുന്നു. കോക്കോ ഡി മെറിനെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളും കഥകളും പ്രചരിച്ചിരുന്നു. എല്ലാ വിഷങ്ങൾക്കുമുള്ള പ്രതിമരുന്നാണു ഈ വിത്തെന്നു കരുതപ്പെട്ടു. സന്യാസിമാർ ഇതിനെ കമണ്ഡലു ആയി ഉപയോഗിച്ചിരുന്നു.
ചിലയിടങ്ങളിൽ, കോക്കോ ഡി മെർ ഒരുതരം മാന്ത്രിക ഔഷധമായി വിശ്വസിക്കപ്പെട്ടു. മറ്റ് ചില സാഹചര്യങ്ങളിൽ ഇത് പറുദീസയിലെ ഫലമായി കണക്കാക്കപ്പെട്ടു. ഈ തേങ്ങയുടെ പൊടി പനിയും ആസ്ത്മയും മാറ്റാൻ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നു. ബ്രിട്ടീഷ് ഭരണാധികാരി ചാൾസ് ഗാർഡൻ കോക്കോ ഡി മെറിനെ ബൈബിളിലെ വിലക്കപ്പെട്ട ഫലമെന്ന് പോലും വിശേഷിപ്പിച്ചു.




