Featured The Origin Story

കൊക്കോകോളയ്ക്ക് മുമ്പേ പിറന്ന ‘ഇന്ത്യന്‍കോള’; 140 വയസുള്ള ‘അര്‍ദേശിര്‍’

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ഡ്രിങ്കായ കൊക്കോക്കോളയ്ക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. എന്നാല്‍ അതിനേക്കാള്‍ പഴക്കമുള്ള ഒരു സോഡാബ്രാന്‍ഡ് ഇന്ത്യയില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊക്കോക്കോള പിറവിയെടുക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1886 ല്‍ ഇന്ത്യയില്‍ ജന്മമെടുത്ത ഡ്രിങ്ക് ‘അര്‍ദേശിറി’ നാണ് അതിന്റെ ഖ്യാതി. 140 വര്‍ഷം പഴക്കമുള്ള ഈ സോഡാബ്രാന്റ് നാലു തലമുറയായി പൂനെയിലെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ്.

പൂനെയിലെ ഒരു ചെറിയ വാടകബാരകില്‍ തുടങ്ങിയ ഈ സോഡ കൊക്കോക്കോളയേക്കാള്‍ പഴക്കമുള്ളതാണ്. 1884ല്‍ പൂനെയ്ക്ക് സ്വന്തമായി ഒരു സോഡാ വാട്ടര്‍ നിര്‍മ്മാണ യൂണിറ്റ് നല്‍കിയത് അര്‍ദേശിര്‍ ഖൊദാദാദ് ഇറാനി എന്നയാളായിരുന്നു. അദ്ദേഹം ഒരു ചൂളയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുകയും അത് വെള്ളത്തില്‍ ലയിപ്പിക്കുകയും ചെയ്തു. അങ്ങിനെ ആദ്യമായി സോഡയുണ്ടാക്കുകയും പിന്നീട് 1884 ല്‍ പൂനെയില്‍ ആദ്യമായി സോഡാ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ നാലു തലമുറയായി ഇന്ത്യയിലെ കോളാ ബിസിനസുകളില്‍ മുന്‍പന്തിയിലുണ്ട്. സൃഷ്ടാവിന്റെ പേര് തന്നെയാണ് ഡ്രിങ്കിനും നല്‍കിയിട്ടുള്ളത്.

1767ല്‍ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ ജോസഫ് പ്രീസ്റ്റ്‌ലിയുടെ ജലത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം കലര്‍ത്തി നടത്തിയ പരീക്ഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണേറ്റഡ് ജലം 1783-ല്‍ ഷ്വെപ്പെസ് എന്ന ബ്രാന്‍ഡ് വാണിജ്യവല്‍ക്കരിച്ചു. കുമിള നിറഞ്ഞ ഈ ആനന്ദത്തിന് ധാരാളം ആരാധകരുണ്ടായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ബോംബെയില്‍ ഒരു വായുസഞ്ചാരമുള്ള ജല ഫാക്ടറിയായ റോജേഴ്സ് 1837-ല്‍ ആരംഭിച്ചു. ഇതില്‍ നിന്നുമാണ് അര്‍ദേശിറിന്റെ പിറവി.

ഒരിക്കല്‍ മുംബൈയിലെ ഒരു മദ്യശാലയില്‍ സോഡായുടെ പേരിലുണ്ടായ കലഹത്തിന് അര്‍ദേശിര്‍ സാക്ഷിയായി. കഴുതകള്‍ വൈകിയതിനാല്‍ അതിന്റെ പുറത്ത് വെച്ചുകൊണ്ടുവന്നിരുന്ന സോഡാ സമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു പ്രശ്‌നം. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സോഡാ പരീക്ഷണം ഉണ്ടായത്. കാര്‍ബണേറ്റഡ് വെള്ളം ഉല്‍പ്പാദിപ്പിക്കുന്നതില്‍ വിജയം നേടിയ അര്‍ദേശിര്‍ ഈ പാനീയത്തിലേക്ക് പഞ്ചസാരയുടെ മധുരം കൂടി കടത്തിവിട്ടതോടെ കൊക്കക്കോളയ്ക്ക് മുമ്പായി ‘അര്‍ദേശിര്‍ പാനീയം’ പിറവിയെടുത്തു. ഇത് 1886 ലായിരുന്നു. 1884 ല്‍ തുടങ്ങിയ യാത്രയുടെ അന്ത്യം.

ഇപ്പോള്‍ പൂനെയിലെ വര്‍ണാഭമായ തീന്‍മേശകളില്‍ സ്ഥിരസാന്നിദ്ധ്യമാണ് അര്‍ദേശിര്‍. പിന്നീട് വന്ന തലമുറകള്‍ അര്‍ദേശിറില്‍ വിവിധ രുചികള്‍ പരീക്ഷിച്ചു. അര്‍ദേശിര്‍ ഖൊദാദാദ് ഇറാനിയുടെ മകന്‍ വന്നപ്പോള്‍ അദ്ദേഹം പാനീയത്തിലേക്ക് ഓറഞ്ച്, നാരങ്ങ, റാസ്ബറി, ഐസ്‌ക്രീം സോഡ, ഇഞ്ചി എന്നിവ ചേര്‍ത്തു. അതിന് ശേഷം വന്നയാള്‍ അത് ഫ്‌ളേവേര്‍ഷ് ഡ്രിങ്കസ് ബിസനസായി നവീകരിച്ചു.

ഇപ്പോള്‍ കഫീന്‍രഹിത കോള, പീച്ച്, പൈനാപ്പിള്‍, പച്ചആപ്പിള്‍, ജീരകപ്പൊടി, ജീരകമസാല, ടോണിക് എന്നിങ്ങനെയെല്ലാം വിവിധ രുചികളില്‍ കിട്ടും. കാലമോ മറ്റ് പാനീയ ബദലുകളുടെ ആവിര്‍ഭാവമോ അര്‍ദേശിറിന്റെ ജനപ്രീതിയെ ബാധിച്ചിട്ടില്ല. പ്രതിമാസം 300 ഓളം കെയ്സുകള്‍ അര്‍ദേശിര്‍ വില്‍ക്കുന്നുണ്ട്. നാലാം തലമുറയില്‍ പെടുന്ന മാര്‍സ്ബാന്‍ ഇറാനിയാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.