ചരിത്രത്തിൽ കുപ്രസിദ്ധിയും കൗശലക്കാരുമായ നിരവധി തട്ടിപ്പുകാരും വഞ്ചകന്മാരും ഉണ്ടായിട്ടുണ്ട്. എന്നാൽ തട്ടിപ്പിന്റെയും വഞ്ചനയുടെയും പര്യായമായി മാറിയ നട്‌വർലാൽ എന്ന അപൂര്‍വജന്മമായ മറ്റൊരാളില്ല.
ആരായിരുന്നു നട്‌വർലാൽ?
1912-ൽ ബീഹാറിലെ സിവാൻ ജില്ലയിലെ ബംഗ്ര ഗ്രാമത്തിൽ ജനിച്ച മിഥിലേഷ് കുമാർ ശ്രീവാസ്തവയാണ് പിന്നീട് നട്‌വർലാൽ എന്നറിയപ്പെട്ടത്. ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായിരുന്നു അദ്ദേഹം. ബാങ്ക് ഡ്രാഫ്റ്റുകൾ നിക്ഷേപിക്കാൻ ഏൽപ്പിച്ച അയൽവാസിയുടെ ഒപ്പ് വിജയകരമായി വ്യാജമായി ഇട്ടപ്പോഴാണ് നട്‌വർലാൽ തന്റെ യഥാർത്ഥ ‘കഴിവ്’ തിരിച്ചറിഞ്ഞത്.
ഈ കൗശലക്കാരനായ തട്ടിപ്പുകാരൻ തന്റെ അയൽവാസിയുടെ അക്കൗണ്ടിൽ നിന്ന് 1,000 രൂപ, അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു, വ്യാജ ഒപ്പിലൂടെ പിൻവലിച്ചു. എന്നാൽ തന്റെ കുറ്റകൃത്യം വെളിച്ചത്തുവന്നതോടെ അദ്ദേഹം കൊൽക്കത്തയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി. അവിടെ അദ്ദേഹം ഒരു കാഷ്വൽ സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യുന്നതിനിടയിൽ ബാച്ചിലർ ഓഫ് കൊമേഴ്‌സ് ബിരുദം നേടി. കുറച്ചുകാലം മിഥിലേഷ് നേരായ വഴിക്ക് നടക്കാൻ ശ്രമിച്ചെങ്കിലും, തുണിക്കച്ചവടം വിജയിക്കാതെ വന്നതോടെ തട്ടിപ്പുകളിലേക്കും വ്യാജനിർമ്മാണങ്ങളിലേക്കും തിരിഞ്ഞു.
സ്റ്റേഷൻ മാസ്റ്ററായിരുന്നു അച്ഛൻ എന്ന നിലയിൽ റെയിൽവേ ചരക്ക് ഗതാഗത വ്യവസായം ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. കൊമേഴ്‌സ് ബിരുദവും സ്റ്റോക്ക് ബ്രോക്കറായുള്ള അദ്ദേഹത്തിൻ്റെ ചെറിയ കാലയളവിലെ ജോലിയും ബാങ്കിംഗ് നിയമങ്ങളെക്കുറിച്ചും അവ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ചും അദ്ദേഹത്തിന് അറിവ് നൽകി. ഇരുപത് ടൺ ഇരുമ്പ് മോഷ്ടിച്ചതിന് 1937-ലാണ് നട്‌വർലാൽ ആദ്യമായി അറസ്റ്റിലായത്. അതിനുശേഷം അദ്ദേഹം തന്റെ പ്രവർത്തന രീതി മാറ്റി. മയക്കുമരുന്ന് കലർത്തിയ മദ്യം നൽകി ലൈംഗികത്തൊഴിലാളികളിൽ നിന്ന് പണവും ആഭരണങ്ങളും കവർച്ച ചെയ്യാൻ തുടങ്ങി. എന്നാൽ കാലക്രമേണ ഇത് അപകടകരമായ ഒരു കാര്യമാണെന്ന് തിരിച്ചറിഞ്ഞ നട്‌വർലാൽ വീണ്ടും തട്ടിപ്പുകളിലേക്കും വ്യാജനിർമ്മാണങ്ങളിലേക്കും തിരിഞ്ഞു.
പോലീസ് രേഖകൾ പ്രകാരം, നട്‌വർലാൽ അമ്പതിലധികം വ്യാജ പേരുകൾ ഉപയോഗിച്ചു. നൂറുകണക്കിന് ബാങ്കർമാർ, കടയുടമകൾ, ജ്വല്ലറി വ്യാപാരികൾ, വിദേശികൾ എന്നിവരെ കൗശലപൂർവമായ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.വിദേശ പൗരന്മാർക്ക് താജ്മഹൽ, ചെങ്കോട്ട (ലാൽ ക്വില), രാഷ്ട്രപതി ഭവൻ തുടങ്ങിയ പ്രമുഖ സ്മാരകങ്ങൾ പോലും അദ്ദേഹം ‘വിറ്റു’ എന്നതാണ് നട്‌വർലാലിനെക്കുറിച്ചുള്ള ഏറ്റവും ഞെട്ടിക്കുന്നതും കുപ്രസിദ്ധവുമായ കഥ.




