Featured Oddly News

ജോലിക്ക് പോകാതെ 15 വർഷം ശമ്പളം വാങ്ങി; എന്നിട്ടും പോരാതെ കമ്പനിക്കെതിരെ കേസ്!

നിങ്ങൾ നിങ്ങളുടെ ജോലിയിൽ നിന്ന് രോഗാവധിയിൽ (Sick Leave) ആണെന്ന് സങ്കൽപ്പിക്കുക. ആ അവധി 15 വർഷം നീണ്ടുനിൽക്കുന്നുവെന്നും കരുതുക. ആ കാലയളവിലുടനീളം, നിങ്ങൾ വിരമിക്കുന്നത് വരെ നിങ്ങളുടെ ശമ്പളത്തിന്റെ മുക്കാൽ ഭാഗം എല്ലാ വർഷവും നൽകാൻ കമ്പനി സമ്മതിക്കുന്നു. ഭൂരിഭാഗം ആളുകൾക്കും ഇതൊരു വലിയ സുരക്ഷാ വലയായിരിക്കും.

എന്നാൽ ഒരു ഐടി ജീവനക്കാരനെ സംബന്ധിച്ചിടത്തോളം ഇത് മതിയാകുമായിരുന്നില്ല. 15 വർഷമായി ജോലിക്ക് ഹാജരാകാതിരുന്നിട്ടും തനിക്ക് ശമ്പള വർദ്ധനവ് ലഭിച്ചില്ല എന്ന കാരണത്താൽ അദ്ദേഹം കോടതിയെ സമീപിച്ചു. യു.കെ.യിലെ ഇയാൻ ക്ലിഫോർഡും ഐടി ഭീമനായ ഐബിഎമ്മും (IBM) തമ്മിലുള്ള അസാധാരണമായ ഒരു തര്‍ക്കത്തിന്റെ കഥയാണിത്.

ഐബിഎമ്മിലെ സോഫ്റ്റ്‌വെയർ ജീവനക്കാരനായിരുന്ന ഇയാൻ ക്ലിഫോർഡ്, മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് 2008 സെപ്റ്റംബറിലാണ് സിക്ക് ലീവിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ അവധി തുടരുകയും പിന്നീട് ഗുരുതരമായ മറ്റൊരു രോഗം കൂടി സ്ഥിരീകരിക്കുകയും ചെയ്തു.

അഞ്ച് വർഷം ജോലിയിൽ നിന്ന് വിട്ടുനിന്ന ശേഷം, 2013-ൽ ക്ലിഫോർഡ് അപ്രതീക്ഷിതമായ ഒരു നീക്കം നടത്തി. അദ്ദേഹം ഐബിഎമ്മിനെതിരെ ഔദ്യോഗികമായി പരാതി നൽകി. ജോലി ചെയ്യാതിരുന്ന ഇത്രയും വർഷങ്ങളിൽ തന്റെ ശമ്പളം വർദ്ധിപ്പിച്ചില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. ഒരു രൂപ പോലും ഇൻക്രിമെന്റായി ലഭിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.

തുടർന്ന് 2013-ൽ ഐബിഎമ്മും ക്ലിഫോർഡും തമ്മിൽ ഒരു ധാരണയിലെത്തി. കമ്പനിയുടെ ‘സിക്ക്നസ് ആൻഡ് ആക്സിഡന്റ് പ്ലാനിൽ’ അദ്ദേഹത്തെ ഉൾപ്പെടുത്തി. ഇതൊരു വലിയ നേട്ടമായിരുന്നു. ഈ പ്ലാൻ പ്രകാരം, അദ്ദേഹത്തിന് 65 വയസ്സ് തികയുന്നത് വരെ അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 75% തുക എല്ലാ വർഷവും ഉറപ്പായും ലഭിക്കും.

അന്നത്തെ അദ്ദേഹത്തിന്റെ ശമ്പളം അനുസരിച്ച്, പ്രതിവർഷം ഏകദേശം 54,000 പൗണ്ട് (അന്ന് ഏകദേശം 54 ലക്ഷം രൂപ) ഉറപ്പായ വരുമാനമായി ലഭിക്കുമായിരുന്നു. 2008 മുതൽ വിരമിക്കൽ കാലം വരെ, ഒരു ദിവസം പോലും ജോലി ചെയ്യാതെ തന്നെ 1.5 ദശലക്ഷം പൗണ്ടിലധികം (പല കോടി രൂപ) അദ്ദേഹത്തിന് ലഭിക്കുമെന്ന് പത്രങ്ങൾ കണക്കാക്കി. ഇതിന് പുറമെ അവധി ദിനങ്ങളിലെ ശമ്പളവുമായി (Holiday Pay) ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഒരു പ്രത്യേക തുകയും അദ്ദേഹത്തിന് നൽകി. ഇതിന് പകരമായി വിഷയം അവസാനിപ്പിക്കാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

മറ്റേതൊരു വ്യക്തിയും ഇതൊരു സുരക്ഷിതമായ ജീവിതകാല ക്രമീകരണമായി കാണുമെങ്കിലും, പത്ത് വർഷത്തിന് ശേഷം 2022-ൽ ക്ലിഫോർഡ് വീണ്ടും ഐബിഎമ്മിനെതിരെ കേസ് നൽകി. ഇത്തവണ വികലാംഗ വിവേചനം (Disability Discrimination) ആരോപിച്ചാണ് അദ്ദേഹം എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനെ സമീപിച്ചത്.

2013 മുതൽ തന്റെ വാർഷിക വരുമാനത്തിൽ വിലക്കയറ്റത്തിന് (Inflation) അനുസരിച്ചുള്ള വർദ്ധനവ് വരുത്താത്തത് വഴി, ശാരീരിക അവശതയുള്ള തന്നോട് കമ്പനി അനീതി കാണിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. സാധനങ്ങളുടെ വില വർദ്ധിക്കുമ്പോൾ തന്റെ വരുമാനത്തിന്റെ മൂല്യം കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ 2023-ൽ ട്രിബ്യൂണൽ ജഡ്ജി ഈ കേസ് തള്ളി. കോടതിയുടെ കാരണം വളരെ വ്യക്തമായിരുന്നു.

ജീവപര്യന്തം ലഭിക്കുന്ന ഈ പേയ്‌മെന്റ് പ്ലാൻ തന്നെ ഒരു “വലിയ ആനുകൂല്യം” ആണെന്ന് ജഡ്ജി പ്രസ്താവിച്ചു. ശാരീരിക അവശതയുള്ള ജീവനക്കാർക്ക് മാത്രം ലഭിക്കുന്ന ഒരു പ്രത്യേക പരിഗണനയാണിത്. ആരോഗ്യവാനായ മറ്റ് ജീവനക്കാർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമല്ല.

‘നിങ്ങൾക്കായി മാത്രം പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു ആനുകൂല്യത്തിന് പുറമെ, വീണ്ടും അധിക ആനുകൂല്യങ്ങൾ ലഭിച്ചില്ല എന്ന് പറഞ്ഞ് വിവേചനത്തിന് പരാതി നൽകാൻ കഴിയില്ല’. കോടതി പറഞ്ഞു.

ഈ വാർഷിക തുകയെ മരവിപ്പിച്ച ശമ്പളമായല്ല, മറിച്ച് സംരക്ഷിതമായ ഒരു സാമ്പത്തിക സഹായ സംവിധാനമായാണ് കോടതി കണ്ടത്. അത് തന്നെ ഒരു വലിയ പദവിയാണെന്നും കോടതി നിരീക്ഷിച്ചു.

അപ്രൈസലുകൾക്കായി കാത്തിരിക്കുന്ന ഇന്ത്യയിലെ ഐടി ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ കഥ വിശ്വസിക്കാൻ പ്രയാസകരമായിരിക്കും.