Sports

147 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; നടന്നത് 53 ടെസ്റ്റുകള്‍, വിജയത്തില്‍ ഇന്ത്യ രണ്ടാമത്

തകര്‍പ്പന്‍ റണ്‍-ചേസുകളോ വമ്പിച്ച വഴിത്തിരിവുകളോ ആധിപത്യമുള്ള ഇന്നിംഗ്സ് വിജയമോ ഏതുമാകട്ടെ ടെസ്റ്റില്‍ 2024ല്‍ ഉടനീളം, ആവേശകരമായ അനേകം മത്സരങ്ങളാണ് ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. പരമ്പരാഗത ശക്തികളായ ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും മത്സര മനോഭാവം 2024 നെ തീവ്രവും ഉയര്‍ന്നതുമായ സംഭാവനയാണ് ക്രിക്കറ്റിന് നല്‍കിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിന്നിടുകയായിരുന്നു 2024 വര്‍ഷം. ടെസ്റ്റ് ക്രിക്കറ്റില്‍ 50 ലധികം മത്സരങ്ങള്‍ നടന്ന വര്‍ഷമാണ് കടന്നു പോയത്. 148 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് 50 തികയ്ക്കുന്നത്. 53 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 50 സമ്പൂര്‍ണ്ണ ഫലങ്ങള്‍ നേടിയ ഈ വര്‍ഷം, കായിക ചരിത്രത്തില്‍ ഇത്തരമൊരു അസാധാരണ നാഴികക്കല്ലിലെത്തുന്നത് ആദ്യമായാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ ടീമായി അവര്‍ 2024 പൂര്‍ത്തിയാക്കി. ഈ വര്‍ഷം 17 ടെസ്റ്റ് മത്സരം കഴിച്ചതില്‍ ഒമ്പതിലും ഇംഗ്ലണ്ട് ജയിച്ചു. 15 ടെസ്റ്റുകളില്‍ എട്ടിലും ജയിച്ച ഇന്ത്യയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ അവസാന ഏഴു ടെസ്റ്റുകളില്‍ അഞ്ചിലും ഇന്ത്യ തോറ്റു എന്നതാണ് പ്രത്യേകത. ന്യൂസിലന്‍ഡിനെതിരെ മൂന്ന്, ഓസ്‌ട്രേലിയക്കെതിരെ രണ്ട്.

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവ 2024ല്‍ ആറ് ടെസ്റ്റുകള്‍ വീതം ജയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ രണ്ട് ടെസ്റ്റുകളും വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ടെസ്റ്റും ബംഗ്ലാദേശ് ജയിച്ചു. അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ രണ്ട് ടെസ്റ്റുകള്‍ വീതം ജയിച്ചു. അഫ്ഗാനിസ്ഥാനും സിംബാബ്വെയും ഒരു ടെസ്റ്റ് മാച്ച് പോലും ജയിച്ചില്ല. ഏകദിനവും ടി20 യും വന്നതോടെ ക്രിക്കറ്റിന്റെ മരിച്ചു കൊണ്ടിരിക്കുന്ന വെര്‍ഷനായി ടെസ്റ്റിനെ കണക്കാക്കുമ്പോള്‍ ഈ നാഴികക്കല്ല് അതിന്റെ പുനര്‍ജ്ജീവനമാണെന്ന് പറയേണ്ടി വരും. ഐസിസി അവതരിപ്പിച്ച് ടെസ്റ്റ് ലോകകപ്പ് വിജയമാണെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.