Crime

ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ പതിനാലുകാരി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്.

പതിനാലുകാരിയായ പെണ്‍കുട്ടിയും അവരുടെ പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ഈ സമയം ജോലിക്കായി പുറത്ത് പോയിരുന്നു. പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു.

വഴക്കിനുശേഷം ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലികൊണ്ട് കഴുത്തിന് വെട്ടി. സഹോദരന്‍ തല്‍ക്ഷണം മരിച്ചു. ഉടനെതന്നെ പെണ്‍കുട്ടി വസ്ത്രത്തിലുണ്ടായിരുന്ന ചോര കഴുകി കളയുകയും കുളിച്ച് വസ്ത്രം മാറി അടുത്ത വീട്ടിലെത്തി സഹോദരനെ ആരോ കൊലപ്പെടുത്തി എന്ന് അറിയിക്കുകയു ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി ചോദ്യംചെയ്യവെയാണ് കൊലപാതകം നടത്തിയത് താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കിയതിലുണ്ടായ വൈരാഗ്യമാണ് കൊലാപതകത്തിലേക്ക് നയിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.