Movie News

ഷാരൂഖ് ഖാന് ആദ്യ ദേശീയ അവാർഡ്, അഭിനയത്തിന്റെ 33 വർഷങ്ങള്‍, ഏറെനാളായി കാത്തിരുന്ന അംഗീകാരം

33 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചു. പ്രേക്ഷകപ്രീതി നേടിയ ജവാനിലെ ഇരട്ടവേഷങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഷാരൂഖ് ഖാൻ നേടിയ സ്വീകാര്യതയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടം.

100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാരൂഖ് ഖാന് 14ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1980 കളുടെ അവസാനത്തിൽ നിരവധി ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട് കരിയർ ആരംഭിച്ച ഖാൻ 1992 ൽ ദീവാന എന്ന സംഗീത പ്രണയത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു . ബാസിഗർ (1993), ഡാർ (1993) എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തതിനാണ് അദ്ദേഹം ആദ്യം അംഗീകരിക്കപ്പെട്ടത് . ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), ദിൽ തോ പാഗൽ ഹേ (1997), കുച്ച് കുച്ച് ഹോത്താ ഹേ (1998 ), മൊഹബത്തേൻ (2000), കഭി ഖുഷി കഭി ഗം… തുടങ്ങി വമ്പന്‍ ഹിറ്റുകള്‍ ഷാരൂഖിന്റേതായുണ്ട്.

അദ്ദേഹത്തിന് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമല്ലിത്. ഷാരൂഖ് ഖാനെ തേടി ഇതിനു മുൻപും നിരവധി അവാർഡുകൾ എത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ, ഫ്രഞ്ച് ഗവൺമെൻ്റിന്റെ Ordre des Arts et des Lettres, Legion of Honour എന്നീ പുരസ്കാരങ്ങളും ഷാരൂഖ് ഖാനെ തേടിയെത്തി.

തന്റേതായ അഭിനയ മികവിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഷാരൂഖ് ഖാൻ മാറി. ‘ജവാനി’ലൂടെ ലഭിച്ച ദേശീയ അവാർഡ്, സിനിമാ മേഖലയിൽ അദ്ദേഹത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്നു. നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളും ലോകമെമ്പാടുമുള്ള ആരാധകരും ഷാരൂഖ് ഖാനെ ഇന്ത്യൻ സിനിമയിലെ ഒരു ഇതിഹാസമാക്കി മാറ്റി.

‘ജവാനെ’ക്കുറിച്ച്

ആറ്റ് ലി ആദ്യമായി ഹിന്ദിയിൽ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ജവാൻ’. ഗൗരി ഖാനും ഗൗരവ് വർമ്മയും ചേർന്ന് റെഡ് ചില്ലീസ് എന്റർടെയ്ൻമെൻ്റിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ അച്ഛന്റെയും മകന്റെയും ഇരട്ടവേഷത്തിൽ എത്തുന്നു. നയൻതാരയുടെയും വിജയ് സേതുപതിയുടെയും ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. ഇന്ത്യയിലെ അഴിമതി പുറത്തുകൊണ്ടുവരാൻ ജയിലറായ ആസാദ് അവിടെയുള്ള തടവുകാരുടെ സഹായം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.