Featured Sports

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ചരിത്രം സൃഷ്ടിച്ചു ; ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്തു

സഞ്ജുസാംസണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലര്‍ക്കും പ്രയാസം നേരിടും. പക്ഷേ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച നായകനാണെന്ന് റെക്കോഡുകള്‍ തെളിയിക്കുന്നു. 2025 ലെ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് ഒരു മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടു. പിങ്ക് ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ വിജയം നേടാന്‍ സഞ്ജുവിനായി.

രാജസ്ഥാനെ 31 വിജയങ്ങളിലേക്ക് നടത്തിയ ഏക്കാലത്തെയും തകര്‍പ്പന്‍ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍വോണിന്റെ റെക്കോഡാണ് സഞ്ജു തകര്‍ത്തത്. 62 മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണ് കീഴില്‍ ടീം 32 മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസിക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ക്യാപ്റ്റനായി മാറി. ആര്‍ആറിനെ 31 വിജയങ്ങളിലേക്ക് നയിക്കാനാണ് ഷെയിന്‍വോണിന് കഴിഞ്ഞിട്ടുള്ളത്. സഞ്ജു സാംസണ്‍ (62 മത്സരങ്ങളില്‍ 32 ജയം), ഷെയ്ന്‍ വോണ്‍ (55 മത്സരങ്ങളില്‍ 31 ജയം), രാഹുല്‍ ദ്രാവിഡ് (34 മത്സരങ്ങളില്‍ 18 ജയം, സ്റ്റീവന്‍ സ്മിത്ത് (27 മത്സരങ്ങളില്‍ 15 ജയം), അജിങ്ക്യ രഹാനെ (24 മത്സരങ്ങളില്‍ ഒമ്പത് ജയം).

ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പരിക്കുമൂലം ടീമിനെ നയിക്കാന്‍ കഴിയാതെ പോയ സഞ്ജു സാംസണ്‍ വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ടീം വീണ്ടും വിജയവഴിയിലായി. പഞ്ചാബ് കിംഗ്‌സിനെയാണ് രാജസ്ഥാന്‍ റോയല്‍സ് അവസാന മത്സരത്തില്‍ കീഴടക്കിയത്. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ആദ്യ വിക്കറ്റില്‍ അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ അവര്‍ക്ക് മികച്ച തുടക്കമായി.

2025 ലെ ഐപിഎല്ലിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറി ജയ്സ്വാള്‍ നേടി. എന്നിരുന്നാലും, 67 റണ്‍സിന് പുറത്തായതിനാല്‍ അദ്ദേഹത്തിന് അത് വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞില്ല. അതിനുശേഷം റിയാന്‍ പരാഗും ഷിമ്രോണ്‍ ഹെറ്റ്‌മെയറും 47 റണ്‍സിന്റെ കൂട്ടുകെട്ടോടെ ആ കുതിപ്പ് തുടര്‍ന്നു. ഹെറ്റ്‌മെയര്‍ പുറത്തായതിനു ശേഷം പരാഗ് 43 റണ്‍സ് നേടി, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 205/4 എന്ന സ്‌കോര്‍ നേടി.