Sports

വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ടി20 ക്ക് അനുകൂലമാണോ? ഈ കണക്കുകള്‍ കാര്യം പറയും

ടി20 ലോകകപ്പ് തുടങ്ങാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കേ വിരാട്കോഹ്ലി പുറത്തായേക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോര്‍മാറ്റിന് വിരാട്കോഹ്ലിയുടെ ബാറ്റിംഗ് ശൈലി തീരെ അനുയോജ്യമല്ല എന്നാണ് ബിസിസിഐ യുടെ ന്യായീകരണം. അതുകൊണ്ടു തന്നെ ടീമിലെ തകര്‍പ്പനടിക്കാരായ ഏതാനും കളിക്കാരെ ഉള്‍പ്പെടുത്തി രോഹിത്ശര്‍മ്മയ്ക്ക് കീഴില്‍ അയയ്ക്കാനാണ് പദ്ധതി.

സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് അല്ലെങ്കില്‍ യുവതാരം തിലക് വര്‍മ്മ തുടങ്ങിയവര്‍ ഇന്ത്യന്‍ മധ്യനിരയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഈ കളിക്കാരെപ്പോലെ കോഹ്ലി ഒരു പവര്‍ ഹിറ്ററല്ലെന്നും അദ്ദേഹം ഒരു ടച്ച് പ്ലെയറാണെന്നതുമാണ് ന്യായീകരണമായി പറയുന്നത്. അതേസമയം കടുത്ത കോഹ്ലി ആരാധകര്‍ക്ക് ഈ ന്യായം തീരെ ദഹിക്കുന്നില്ല. താരത്തിന്റെ 51.8 ശരാശരിയും 117 ടി20 ഇന്റര്‍ണാഷണലുകളില്‍ നിന്നുള്ള 138.2 എന്ന സ്ട്രൈക്ക്-റേറ്റും ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇതിനെ എതിര്‍ക്കുന്നത്.

ചിലയിടങ്ങളില്‍, കോഹ്ലി വിനാശകാരിയേക്കാള്‍ കഠിനാധ്വാനിയായി മാറുന്നതായി കാണാം. അന്താരാഷ്ട്ര ടി20യിലെ 109 കളികളില്‍ നിന്ന് 361 ഫോറുകളും 117 സിക്സറുകളും കോഹ്ലി അടിച്ചു. ഒരു ഇന്നിംഗ്സില്‍ ശരാശരി 3.31 ബൗണ്ടറികളും സിക്സറുകളില്‍ 1.07 എന്ന ശരാശരിയും. അമേരിക്കയിലെയും വെസ്റ്റിന്‍ഡീസിലെയും സ്‌ളോ വിക്കറ്റുകള്‍ കോഹ്ലിക്ക് അനുയോജ്യമല്ലെന്നാണ് ന്യായീകരണം.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ യുഎസിലും കരീബിയനിലും 12 ടി20 മത്സരങ്ങള്‍ കോഹ്ലി കളിച്ചിട്ടുണ്ട് – പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 292 റണ്‍സും (യുഎസില്‍ മൂന്നില്‍ 63, കരീബിയനില്‍ ഏഴില്‍ 229) അടിച്ചിട്ടുണ്ട്. 29.2 ശരാശരിയിലും 120.66. സ്ട്രൈക്ക് റേറ്റിലുമായി ആകെ, 30 ഫോറുകളും നാല് സിക്സറുകളും അടിച്ചു കൂട്ടി. ബൗണ്ടറികള്‍ മാത്രം അദ്ദേഹത്തിന്റെ മൊത്തം റണ്ണിന്റെ 49.32 ശതമാനമാണ്.

അതേസമയം കോഹ്ലി പൂര്‍ണ്ണമായും പുറത്താകുമോ എ്ന്നറിയാന്‍ ഐപിഎല്‍ കഴിയുന്നത് വരെ കൂടി കാക്കേണ്ടി വരും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഐപിഎല്‍ 2024-ന്റെ ആദ്യ പകുതിയില്‍ കോഹ്ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറും.