ഇൻഡോർ (മധ്യപ്രദേശ്): ഇൻഡോർ വിമാനത്താവളത്തിൽ എലി യാത്രക്കാരൻ്റെ പാന്റിനുള്ളിൽ കയറി കടിച്ചു. ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം, ഈ യാത്രക്കാരന് ബംഗളൂരുവിൽ എത്തിയതിന് ശേഷം മാത്രമേ പേവിഷബാധ കുത്തിവെപ്പ് എടുക്കാൻ കഴിഞ്ഞുള്ളൂ എന്നതാണ്. കാരണം, നിർദ്ദേശിക്കപ്പെട്ട കുത്തിവെപ്പ് ഇൻഡോർ വിമാനത്താവളത്തിലെ മെഡിക്കൽ റൂമിൽ ലഭ്യമല്ലായിരുന്നു.
ചൊവ്വാഴ്ച ഇൻഡോർ ദേവി അഹല്യ ബായ് ഹോൾക്കർ വിമാനത്താവളത്തിൽ വെച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഭോപ്പാൽ സ്വദേശിയും ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്വെയർ ഡെവലപ്പറുമായ അരുൺ മോദിയാണ് കടിയേറ്റ യാത്രക്കാരൻ.
ഇൻഡിഗോ വിമാനത്തിൽ ഇൻഡോറിൽ നിന്ന് ബംഗളൂരുവിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അരുൺ. വൈകുന്നേരം 3:05-ന് പുറപ്പെടേണ്ട വിമാനത്തിനായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അരുണും ഭാര്യയും വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ ഒന്നാം നിലയിലെ ഡിപ്പാർച്ചർ ഹാളിൽ കസേരയിൽ വിശ്രമിക്കുന്നതിനിടയിൽ, ഒരു എലി അദ്ദേഹത്തിന്റെ പാന്റിനുള്ളിൽ കയറി. പരിഭ്രാന്തനായ അരുൺ എലിയെ പുറത്ത് നിന്ന് പിടിച്ചു, പക്ഷേ എലി അദ്ദേഹത്തിന്റെ കാൽമുട്ടിന് പിന്നിൽ കടിച്ചു. ഉടന്തന്നെ അദ്ദേഹം വേഗം പാന്റ്സ് ഊരി എലിയെ കുടഞ്ഞുകളഞ്ഞു.
ടെറ്റനസ് ഷോട്ട് പോലും ലഭ്യമായില്ല
അരുണിൻ്റെ നിലവിളി കേട്ട് വിമാനത്താവള ജീവനക്കാർ ഓടിയെത്തി അദ്ദേഹത്തെ മെഡിക്കൽ റൗമിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ പേവിഷബാധ കുത്തിവെപ്പ് ലഭ്യമല്ലായിരുന്നു. ഉടൻ തന്നെ കുത്തിവെപ്പ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച്, വിമാനത്താവളത്തിലെ ഡോക്ടർ ഒരു കുറിപ്പ് മാത്രമാണ് നൽകിയത്. അതിനുശേഷം ബംഗളൂരുവിൽ എത്തിയാണ് അദ്ദേഹം കുത്തിവെപ്പ് എടുത്തത്. ആദ്യം ടെറ്റനസ് ഷോട്ട് പോലും ലഭ്യമല്ലായിരുന്നു. വിമാനത്താവള മാനേജരുടെ ഇടപെടലിന് ശേഷം മാത്രമാണ് ജീവനക്കാർ അത് ലഭ്യമാക്കുകയും നൽകുകയും ചെയ്തത്. ഇത് ആദ്യമായല്ല ഇൻഡോർ വിമാനത്താവളത്തിൽ എലികൾ ഉണ്ടെന്ന് പറഞ്ഞ് യാത്രക്കാർ പരാതിപ്പെടുന്നത്. മുൻപ് ഫുഡ് കൗണ്ടറുകൾക്ക് സമീപം എലികൾ ഓടുന്നതിൻ്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.കൊതുകുകൾ, പാറ്റകൾ, തെരുവുനായ്ക്കൾ എന്നിവയെക്കുറിച്ചും പരാതികൾ ഉണ്ടായിട്ടുണ്ട്.




