Featured Myth and Reality

ഭൂകമ്പവും സുനാമിയും മുൻകൂട്ടിയറിയുന്ന മീന്‍? തമിഴ്‌നാട്‌ തീരത്ത് ഓർ മത്സ്യം; ദുരന്ത സൂചനയോ?

സാധാരണ കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ എന്ന മത്സ്യത്തെ തമിഴ്‌നാട് തീരത്ത് കണ്ടെത്തി. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്റെ സൂചനയാണ് ഓർ മത്സ്യങ്ങളുടെ സാന്നിധ്യം എന്നാണ് വിശ്വാസം. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ട്. കടലിന്റെ ഉപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.

ഓര്‍ മല്‍സ്യങ്ങള്‍ കടലിനടിയില്‍ നിന്ന് പുറത്തുവരുന്നത്, വരാന്‍ പോകുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ജപ്പാൻകാരും വിശ്വസിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 650 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഇവ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സമയത്താണ് ജലോപരിതലത്തില്‍ എത്തുന്ന് കരുതപ്പെടുന്നു. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍ മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞ സംഭവം ഈ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്തു.

ഓര്‍ മല്‍സ്യങ്ങളും പ്രകൃതിദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ഇക്കാര്യത്തില്‍ വിദഗ്ധര്‍ പറയുന്നത്. സമുദ്രജല പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർ മത്സ്യങ്ങൾ കടലിന്റെ ഉപരിതലത്തില്‍ എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്തനിലയിൽ കണ്ടെത്തുന്നതിന്റെ കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇങ്ങനെ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള മനോഹരമായ ചിറകുമാണ് ഇവയ്ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *