Featured Sports

രാഹുലിന്റെ ഈ സെഞ്ചുറി മകള്‍ക്കായി… രണ്ടാം സെഞ്ചുറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരം, ഒമ്പത് വർഷം !

അഹമ്മദാബാദ്‌: സെഞ്ചുറി മകള്‍ എവറയ്‌ക്കു സമര്‍പ്പിച്ച്‌ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍. രാഹുലും ഭാര്യയും നടിയുമായ ആദിത്യ ഷെട്ടിക്കും കഴിഞ്ഞ മാര്‍ച്ച്‌ 24 നാണു മകള്‍ ജനിച്ചത്‌. ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്‌റ്റ് സെഞ്ചുറിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണു രാഹുല്‍ അവസാനിപ്പിച്ചത്‌.

രാഹുല്‍ രണ്ടാം തവണ മാത്രമാണ്‌ ഇന്ത്യയില്‍ ടെസ്‌റ്റ് സെഞ്ചുറിയടിക്കുന്നത്‌. 2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച ശേഷം ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു സെഞ്ചുറിക്കു വേണ്ടി രാഹുല്‍ കാത്തിരുന്നത്‌ 3211 ദിവസം. രണ്ടാം സെഞ്ചുറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും രാഹുലിന്റെ പേരിലായി.

190 പന്തുകളിൽ 12 ഫോറുകളാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ താരം ഔട്ടായി.

ഇന്ത്യന്‍ മണ്ണില്‍ രണ്ടാം ടെസ്‌റ്റ് സെഞ്ചുറിക്കായി 2886 ദിവസങ്ങള്‍ കാത്തിരുന്ന മൊഹീന്ദര്‍ അമര്‍നാഥിനെയാണു രാഹുല്‍ മറികടന്നത്‌. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ പത്തോ അതില്‍ കൂടുതലോ സെഞ്ചറികള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ്‌ രാഹുല്‍. സുനില്‍ ഗാവസ്‌കര്‍ (33), വീരേന്ദര്‍ സേവാഗ്‌ (22), മുരളി വിജയ്‌ (12) എന്നിവരുടെ പട്ടികയിലാണു രാഹുലും ഇടം പിടിച്ചത്‌.