Crime

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ പിടിയില്‍

ബീഹാറിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്‌സോൾ ഗ്രാമത്തിൽവെച്ച് കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂണ്‍ പോലീസ് പിടിയിലായി. വെള്ളിയാഴ്ചയാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. തലയ്ക്ക് 15,000 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളിയാണ്.

ലഹരിവസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തിന് നിര്‍ണായകമായ അറസ്റ്റാണ് നടന്നിരിക്കുന്നത് എനാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്. ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഖാതൂണ്‍. ഭര്‍ത്താവ് നയീം മിയാനുമായി ചേര്‍ന്നാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നത്. അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ റക്‌സോളില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ഇവര്‍ കടത്തിയിരുന്നത്.

‘നിരവധി കേസുകളാണ് ഖാതൂണിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. കുറച്ചധികം നാളുകളായി പോലീസിനെ വട്ടംകറക്കുകയായിരുന്നു അവര്‍. ഖാതൂണിന്റെ അറസ്റ്റ് ഈ മേഖലയിലെ ലഹരിക്കടത്ത് സംഘങ്ങളെയാകെ ഭയത്തിലാക്കിയിട്ടുണ്ട്,’ ഹരെയ്യ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കിഷന്‍ കുമാര്‍ പസ്‌വാന്‍ പറഞ്ഞു. ഖാതൂണിന്റെ അറസ്റ്റ് അതിര്‍ത്തി മേഖലയിലെ ലഹരിക്കടത്തിനെ കാര്യമായി ബാധിക്കും എന്നാണ് പോലീസിന്റെ നിഗമനം.