Sports

പെൺകുട്ടിയുടെ ബലാത്സംഗ പരാതി; ക്രിക്കറ്റ് കളിക്കിടെ പാക്ക് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്‌‌

ബലാത്സംഗ ആരോപണത്തിൽ പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരം യുകെയിൽ അറസ്റ്റിലായി. പാക്കിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഹൈദർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദറിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷമാണ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചത്. ‘‘കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ഞങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഞങ്ങൾ ഹൈദറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. യുകെയിൽ ഞങ്ങള്‍ സ്വന്തം നിലയിലും അന്വേഷണം നടത്തും.’’ – പിസിബി വക്താവ് പറഞ്ഞു.

ജൂലൈ 17 മുതൽ ഓഗസ്റ്റ് 6 വരെ യുകെയിൽ പര്യടനം നടത്തിയ പാക്കിസ്ഥാൻ ‘എ’ ടീമായ ഷഹീൻസ് രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത്. ക്യാപ്റ്റൻ സൗദ് ഷക്കീലും ഹൈദർ അലിയും ഒഴികെയുള്ള മിക്ക കളിക്കാരും ബുധനാഴ്ച യുകെയിൽനിന്ന് മടങ്ങി. 24 കാരനായ ഹൈദർ പാക്കിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ട്വന്റി20 രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2020 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിലും പാക്കിസ്ഥാനു വേണ്ടി കളിച്ചു. 2021-ൽ അബുദാബിയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പിസിബി ഹൈദറിനെ സസ്‌പെൻഡ് ചെയ്തിരുന്നു