കഴിഞ്ഞയാഴ്‌ച ട്രെയിനില്‍നിന്ന് റെയില്‍വേ സംരക്ഷണ സേന(ആര്‍.പി.എഫ്) രക്ഷപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പാകിസ്‌താന്‍ പൗരനുമായി ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍.
പാക് പൗരനാണു പെണ്‍കുട്ടിക്ക് ഡല്‍ഹിയിലേക്കു പോകാനുള്ള ട്രെയിന്‍ ടിക്കറ്റിനു പണം ഏര്‍പ്പാടാക്കി നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. പെണ്‍കുട്ടി ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ കുടുങ്ങിയാണു നാടുവിട്ടതെന്നും സൂചനയുണ്ട്. ബിഹാറിലെ നവാഡയില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ കുടുങ്ങി നാടുവിട്ടതായി കഴിഞ്ഞ സെപ്‌റ്റംബര്‍ നാലിന് പ്രയാഗ്‌രാജിലെ ആര്‍.പി.എഫിന് ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ സന്ദേശം ലഭിച്ചതാണു വഴിത്തിരിവായത്.
കുടുംബവുമായി വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയും ഗയയ്‌ക്കും ന്യൂഡല്‍ഹിക്കുമിടയില്‍ ഓടുന്ന മഹാബോധി എക്‌സ്‌പ്രസില്‍ കയറുകയുമായിരുന്നു. ട്രെയിന്‍ പ്രയാഗ്‌രാജ് ജങ്‌ഷനില്‍ എത്തിയപ്പോള്‍ ആര്‍.പി.എഫ്. സംഘം ട്രെയിനില്‍ പരിശോധന നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ പ്രയാഗ്‌രാജിലെ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്കു കൈമാറി.
ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ കാണാനായി ഡല്‍ഹയിലേക്കു പോകുകയാണെന്നാണു പെണ്‍കുട്ടി മൊഴി നല്‍കിയത്. വീട്ടുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണു താന്‍ വീടു വിട്ടതെന്നും കുട്ടി പറഞ്ഞു.
തുടര്‍ന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പരിശോധിച്ചതോടെയാണു പാകിസ്‌താന്‍ ബന്ധം പുറത്തുവന്നത്. പഞ്ചാബില്‍നിന്നുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധി ആളുകളുമായി കുട്ടി സൗഹദത്തിലാവുകയും ചാറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പാക് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തി. വീടുവിടാനുള്ള തീരുമാനത്തിനു പിന്നില്‍ പാക് സ്വദേശിയാണെന്നാണു നിഗമനം.
പെണ്‍കുട്ടിക്ക് ഡല്‍ഹിയിലേക്കു പോകാനുള്ള ട്രെയിന്‍ ടിക്കറ്റിനുള്ള പണം ഏര്‍പ്പാടാക്കി നല്‍കിയതും പാക് പൗരനായിരുന്നു. പഞ്ചാബിലുള്ള പരിചയക്കാരന്‍ മുഖേന പേടിഎം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിക്കു പണം കൈമാറിയത്. ഡല്‍ഹിയില്‍നിന്ന് പഞ്ചാബിലേക്കു പോകാനായിരുന്നു പദ്ധതിയെന്നു പറഞ്ഞ പെണ്‍കുട്ടി, എന്നാല്‍ അവസാനലക്ഷ്യസ്‌ഥാനം ഏതാണെന്നു വെളിപ്പെടുത്താന്‍ തയാറായില്ല.
ആര്‍.പി.എഫ്. ഉദ്യോഗസ്‌ഥര്‍ ട്രെയിനില്‍ പരിശോധന നടത്തുമ്പോള്‍ പെണ്‍കുട്ടി പാക് സ്വദേശിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്‌ഥരുടെ സംഭാഷണം കേട്ടതോടെ ഇയാള്‍ ഫോണ്‍ കട്ടാക്കുകയും തുടര്‍ന്ന് ഇന്‍സ്‌റ്റഗ്രാമില്‍ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.
നവാഡയിൽ താമസിക്കുന്ന രക്ഷപ്പെടുത്തിയ പെൺകുട്ടി പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. മൊബൈൽ ഫോണുകളുടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെയും നിരന്തരമായ ഉപയോഗത്തിന് കുടുംബാംഗങ്ങൾ നേരത്തെ അവളെ ശാസിച്ചിരുന്നു.




