ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ടു വനിതകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. ഒരു പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മാസം മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറഞ്ഞു. ഇയാൾ മുൻപു പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്ന് മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനിൽനിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണു പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനാണു കൊലപാതകം നടത്തിയതെന്നും സ്ത്രീകൾ വെളിപ്പെടുത്തി.
പ്രതി നാല് വർഷം മുമ്പ് വിഭാര്യനായി മാറിയിരുന്നു, അതിനുശേഷം ഗ്രാമത്തിലെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. മരിച്ചയാൾക്കെതിരെ സ്ത്രീകൾ ഒരിക്കലും പോലീസിന്റെ സഹായം തേടുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നു പൊലീസ് ഉദ്യോഗസ്ഥൻ ബസന്ദ് സേതി പറഞ്ഞു. ഗ്രാമത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിൽ നിന്ന് മരിച്ചയാളുടെ അസ്ഥികളും ചാരവും പോലീസ് കണ്ടെടുത്തു.