Lifestyle

ന്യൂസിലന്റില്‍ ‘ആളു’കളേക്കാള്‍ കൂടുതല്‍ ‘ആടുകള്‍’; 23 ദശലക്ഷം ആടുകളും 5.3 ദശലക്ഷം ആളുകളും

വിദേശത്തുള്ള ന്യൂസിലന്‍ഡുകാരെ ലക്ഷ്യമിട്ട് വളരെക്കാലമായി കേള്‍ക്കുന്ന തമാശയാണ് രാജ്യത്തെ തുച്ഛമായ മനുഷ്യ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ആടുകളുടെ എണ്ണം. എന്നാല്‍ ഈ തമാശ വളരെ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ഇപ്പോഴും ആളുകളേക്കാള്‍ കൂടുതല്‍ ആടുകളുടെ ആവാസമുള്ള ലോകത്തിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്.

ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മനുഷ്യരുടെ എണ്ണം 5.3 ദശലക്ഷമാണ്. പക്ഷേ ആടുകളുടെ എണ്ണമാകട്ടെ 23.6 ദശലക്ഷവും. അതായത് ശരാശരി ഒരു ന്യൂസിലന്റുകാരന് 4.5 ആടുകളുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. പക്ഷേ 1982-ല്‍ എണ്ണമെടുത്തപ്പോള്‍ ഒരാള്‍ക്ക് 22 ആടുകള്‍ ആയിരുന്ന അവസ്ഥ വെച്ചുനോക്കിയാല്‍ ഇത് കുറവാണ്.

ഒരുകാലത്ത് മാംസത്തിനും കമ്പിളിക്കുമായി ആടുകളെ വളര്‍ത്തുന്നത് ന്യൂസിലന്‍ ഡിന്റെ ഏറ്റവും വലിയ വരുമാനമായിരുന്നു. ഇപ്പോള്‍, സിന്തറ്റിക് നാരുകളിലേക്കുള്ള ആഗോള വ്യതിയാനം മൂലം വര്‍ഷങ്ങളോളം കമ്പിളി വില കുറഞ്ഞു. കരയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാല്‍ ന്യൂസിലാന്‍ഡിന് യുണൈറ്റഡ് കിംഗ്ഡത്തിന്റെ വലുപ്പമുണ്ട്. എന്നാല്‍ ജനസംഖ്യയാകട്ടെ യുകെയേക്കാള്‍ 13 മടങ്ങ് കുറവും. അതായത് ആടുകള്‍ക്ക് ന്യൂസിലന്റിന്റെ ഭൂമികയില്‍ ധാരാളം ഇടമുണ്ട് എന്നാണ്.

ഏകദേശം 150 വര്‍ഷത്തോളം, ആടു വ്യവസായം ന്യൂസിലാന്റിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു. 1982-ല്‍ 70 ദശലക്ഷത്തിലധികം ആടുകളും വെറും 3.2 ദശലക്ഷം മനുഷ്യരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ആഗോള കമ്പിളി വിലയില്‍ ഇടിവ് സംഭവിച്ചതിന് ശേഷം ആട്ടിന്‍കൂട്ടം ക്രമാനുഗതമായി കുറഞ്ഞു. ഇപ്പോള്‍ ന്യൂസിലാന്റിലെ കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍-ആധിപത്യ കയറ്റുമതി വിപണിയുടെ ഏറ്റവും വലിയ പങ്ക് ഡയറി ഉല്‍പ്പന്നങ്ങളാണ്.