ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപുനരവലോകനം നടത്താനുള്ള നീക്കത്തില്‍ സുപ്രീം കോടതി ഗുരുതര സംശയങ്ങളുയര്‍ത്തിയതിനു പിന്നാലെ തിരിച്ചടിയായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്. അഭിലാഷ കുമാരി എന്ന 30 വയസുകാരിയുടെ വോട്ടര്‍ ഐ.ഡിയിലുള്ള ചിത്രം മുഖ്യമന്ത്രി നിതീഷ് കുമാറിന്റേത്.
ബിഹാറിലെ മധേപ്പുര മുനിസിപ്പല്‍ കൗണ്‍സിലില്‍നിന്നുള്ള അഭിലാഷ കുമാരിക്ക് അടുത്തിടെയാണ് പരിഷ്‌കരിച്ച വോട്ടര്‍ ഐ.ഡി. കാര്‍ഡ് ലഭിച്ചത്.
കാര്‍ഡിലെ പേരും മറ്റ് വിവരങ്ങളും ശരിയായിരുന്നു, പക്ഷേ ചിത്രം ബിഹാര്‍ മുഖ്യമന്ത്രിയുടേതായിരുന്നു. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നു അഭിലാഷ കുമാരിയുടെ ഭര്‍ത്താവ് ചന്ദന്‍ കുമാര്‍ പറഞ്ഞു.
ബിഹാറിലെ വോട്ടർ ഐ.ഡി കാർഡുകൾ കർണാടകയിലാണ് അച്ചടിക്കുന്നതെന്നാണ് ഡെപ്യൂട്ടി ഇലക്ഷൻ ഓഫിസർ ജിതേന്ദ്ര കുമാർ പറയുന്നത്. ഓൺലൈനായോ സബ് ഡിവിഷണൽ ഓഫിസറുടെ ഓഫിസിലോ ഫോം 8 സമർപ്പിച്ചുകൊണ്ട് പിശക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ഗുരുതരമായ വീഴ്‌ചയാണ്. അത്തരം തെറ്റ് വോട്ടര്‍ ഐഡി തയാറാക്കിയ ഏജന്‍സിയുടെയോ ജീവനക്കാരന്റെയോ അലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു’- അദ്ദേഹം വ്യക്‌തമാക്കി. തെറ്റായ ഐ.ഡികള്‍ സംബന്ധിച്ചു വ്യാപക പരാതികള്‍ ഉയരുന്നുണ്ടെന്നു മുഖ്യപ്രതിപക്ഷമായ ആര്‍.ജെ.ഡി. ആരോപിച്ചു.




