Crime

ശബരിമല സ്വര്‍ണമോഷണക്കേസ്: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ദ്വാരപാലക ശിപത്തിലെ സ്വര്‍ണ സ്വര്‍ണമോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. 2019 മുതല്‍ 2024 വരെയുള്ള സ്വര്‍ണപാളികളും കട്ടിളപാളികളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. 2024ല്‍ ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ നവീകരണത്തിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

കൂടാതെ ദ്വാരപാലക ശില്‍പം നവീകരണത്തിനായി ഉണ്ണികൃഷ്ണന്‍ പോറ്റി വഴി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിനെതിരെ നേരത്തേ മൊഴി നല്‍കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടില്‍ നിന്നുമാണ് മുരാരിബാബുവിനെ കസ്റ്റഡിയിലെടുത്തത്.