Featured Good News

വെറും നിയമപാലകനല്ല, 3,500 തെരുവ് മൃഗങ്ങളെ സംരക്ഷിച്ച സുധീർ കുടാൽക്കർ എന്ന മനുഷ്യന്‍

മുംബൈ: മുംബൈയിലെ ബോറിവലി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടറായ സുധീർ കുടാൽക്കർ വെറുമൊരു നിയമപാലകനല്ല, മറിച്ച് തെരുവ് മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കി നഗരം സുരക്ഷിതമാക്കാൻ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒരു മനുഷ്യനാണ്.

കൊറോണ കാലത്ത് നഗരം അടച്ചിട്ടപ്പോൾ, ആയിരക്കണക്കിന് തെരുവ് മൃഗങ്ങൾ ഭക്ഷണവും ചികിത്സയും പരിചരണവുമില്ലാതെ ബുദ്ധിമുട്ടി. അപ്പോൾ കുടാൽക്കർ അവർക്കായി മുന്നിട്ടിറങ്ങി. വിശക്കുന്ന തെരുവ് നായകൾക്ക് ഭക്ഷണം നൽകാനുള്ള ചെറിയ ശ്രമം വളരെ വലിയൊരു കാര്യമായി പിന്നീട് മാറി.

അദ്ദേഹം ‘പാൽ’ (പ്യുവർ അനിമൽ ലവേഴ്‌സ്) എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നവരെയും, അഭിഭാഷകരെയും, രക്ഷാപ്രവർത്തകരെയും ഒന്നിപ്പിച്ച് അദ്ദേഹം ഒരു കൂട്ടായ്മ ഉണ്ടാക്കി. ചുരുങ്ങിയ അംഗങ്ങളുമായി ആരംഭിച്ച ഈ കൂട്ടായ്മ ഇപ്പോൾ മുംബൈയിലുടനീളം 7,000-ലധികം ആളുകളുള്ള ഒരു വലിയ ശൃംഖലയായി വളർന്നു. ദുരിതത്തിലായ മൃഗങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ‘പാൽ’ ഒരു സജീവ രക്ഷാപ്രവർത്തന ശൃംഖലയായി മാറി. മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായത്തിനായി വിളിക്കുന്നവരെ സഹായിക്കുകയും ആവശ്യമെങ്കില്‍ മൃഗഡോക്ടറുടെ സഹായമെത്തിക്കുകയും നിയമപരമായ പിന്തുണ നൽകുകയും ചെയ്യും. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നൽകുകയും ചെയ്യുന്നു. പരിക്കേറ്റതും രക്ഷിച്ചതുമായ മൃഗങ്ങൾക്ക് താൽക്കാലികമായി സംരക്ഷണം നൽകുന്നതിനായി പോലീസ് സ്റ്റേഷന്റെ ഒരു ഭാഗം 24×7 മൃഗസംരക്ഷണ കേന്ദ്രമാക്കി മാറ്റിക്കൊണ്ട് കുടാൽക്കർ ധീരമായ ഒരു നീക്കവും നടത്തി.

ഇതുവരെ, മൃഗങ്ങളോടുള്ള ക്രൂരതയുടെ 3,500-ലധികം കേസുകൾ കുടാൽക്കർ കൈകാര്യം ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട വളർത്തു മൃഗങ്ങൾ, പരിക്കേറ്റ തെരുവ് മൃഗങ്ങൾ, നിയമപരമായ ഇടപെടൽ ആവശ്യമായ ക്രൂരതയുടെ കേസുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഈ രീതി പോലീസ് സഹകരണത്തേയും പൊതുജനങ്ങളുടെ പിന്തുണയെയും ഒരുമിപ്പിച്ച് മൃഗങ്ങളെ സഹായിക്കുന്നു.

ഓടയിൽ വീണ് കുടുങ്ങിയ 120 വർഷം പഴക്കമുള്ള ആമയെ രക്ഷിച്ചതാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങളിലൊന്ന്. ഈ രക്ഷാപ്രവർത്തനം ദേശീയ ശ്രദ്ധ നേടുകയും, പിഇടിഎ ഇന്ത്യ അദ്ദേഹത്തിന് ‘ഹീറോ ടു അനിമൽസ്’ എന്ന പേര് നൽകുകയും ചെയ്തു.
കുടാൽക്കറെ സംബന്ധിച്ചിടത്തോളം, ഈ പ്രവർത്തനം ഒരു ജീവകാരുണ്യ പ്രവർത്തനമല്ല, മറിച്ച് ഒരു ഉത്തരവാദിത്തമാണ്. “ഓരോ തെരുവ് മൃഗങ്ങളും കുടുംബമാണ്,” എന്ന് ദ ബെറ്റർ ഇന്ത്യ X-ൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നു. മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഈ ശ്രമങ്ങളാണ്