Sports

‘ടീമിനായി സ്വന്തം ബാറ്റിംഗും റെക്കോഡുകളും തുലച്ചവനാണ് അയാള്‍” ; ഇന്ത്യയിലെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പഴയ താരം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയും ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതംഗംഭീറും തമ്മില്‍ അത്ര രസത്തിലല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. 2011 ലോകകപ്പില്‍ മറ്റു കളിക്കാരുടെ സംഭാവനകള്‍ പരിഗണിക്കപ്പെടാതെ പോയതിന് കാരണം ധോണിയാണെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് എപ്പോള്‍ പറഞ്ഞാലും ഗംഭീര്‍ പറയുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ഇത്തവണ മുമ്പ് പറഞ്ഞതിന് നേരെ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് എത്തുകയാണ് ഗംഭീര്‍. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു എന്നും തന്റെ ബാറ്റിംഗ് കൊണ്ട് കളി മാറ്റിമറിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ എന്നും ഗംഭീര്‍ ധോണിയെ വിശേഷിപ്പിച്ചു. ആദ്യം കീപ്പര്‍മാരും പിന്നീട് ബാറ്റ് ചെയ്യുന്നവര്‍ എന്ന ഇന്ത്യയുടെ പഴയ രീതി ആദ്യം ബാറ്റ് ചെയ്യുകയും പിന്നീട് വിക്കറ്റ് കീപ്പറും എന്ന രീതിയിലേക്ക് മാറ്റി വരച്ചയാളാണ് ധോണിയെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു ഷോയില്‍ ഗംഭീര്‍ പറഞ്ഞു.

ടീമിന്റെ നായകന്‍ എന്ന നിലയില്‍ തന്റെ ബാറ്റിംഗിനെ ധോണി ടീമിന് വേണ്ടി ബലി കഴിക്കുകയായിരുന്നു എന്നും അല്ലായിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റിലെ പല റെക്കോഡുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ വരുമായിരുന്നെന്നും ഗംഭീര്‍ പറയുന്നു. ഏകദിനത്തില്‍ 10 സെഞ്ചുറികളും 73 അര്‍ധസെഞ്ചുറികളും സഹിതം 10,773 റണ്‍സുമായി എംഎസ് ധോണി തന്റെ കരിയര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ധോണിക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാമായിരുന്നുവെന്ന് ഗംഭീര്‍ പറയുന്നു.

‘എംഎസ് ധോണിയില്‍, ഏഴാം നമ്പറില്‍ നിന്ന് നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന ഒരു വിക്കറ്റ് കീപ്പര്‍-ബാറ്ററെ ഞങ്ങള്‍ക്ക് ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു അനുഗ്രഹമായിരുന്നു, കാരണം അദ്ദേഹത്തിന് ആ പവര്‍ ഗെയിം ഉണ്ടായിരുന്നു,” ക്യാപ്റ്റനെന്ന നിലയില്‍ ധോണി എങ്ങനെ നിസ്വാര്‍ത്ഥനായിരുന്നു. ‘ആളുകള്‍ എപ്പോഴും എംഎസ് ധോണിയെക്കുറിച്ചും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു, ഇത് തികച്ചും സത്യമാണ്. പക്ഷേ, ക്യാപ്റ്റന്‍സി കാരണം അയാള്‍ അയാളി ബാറ്ററെ ത്യജിച്ചു, ബാറ്റുമായി അദ്ദേഹത്തിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമായിരുന്നു. ഗംഭീര്‍ പറഞ്ഞു.


അദ്ദേഹം ആറാം നമ്പറിലും ഏഴാം നമ്പറിലും ടീമിന്റെ ആവശ്യം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ തുടങ്ങി. ക്യാപ്റ്റന്‍ ആയിരുന്നില്ലെങ്കില്‍, അവന്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ആയേനെ, ഇപ്പോള്‍ അയാള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാനും കൂടുതല്‍ സെഞ്ച്വറി നേടാനും കഴിയുമായിരുന്നു. ആളുകള്‍ എപ്പോഴും ട്രോഫികള്‍ക്കൊപ്പമാണ് എംഎസിനെ കാണുന്നത്, എന്നാല്‍ ടീമിന്റെ ട്രോഫികള്‍ക്കായി അദ്ദേഹം തന്റെ അന്താരാഷ്ട്ര റണ്‍സ് ത്യജിച്ചു എന്നു ഞാന്‍ പറയുമെന്നും ഗംഭീര്‍ പറഞ്ഞു.