Oddly News

എലികള്‍ക്കുമുണ്ട്‌ ‘വയറ്റാട്ടികള്‍’! പ്രസവസമയത്ത്‌ കുട്ടികള്‍ കുടുങ്ങിയാല്‍ കൈകൊണ്ട് പുറത്തെടുക്കും

ന്യൂയോര്‍ക്ക്‌: ആധുനിക കാലത്ത്‌ പ്രസവം വീട്ടില്‍ നടത്തുന്നത്‌ ശരിയല്ല എന്നു കരുതുന്നവര്‍ക്കാണു ഭൂരിപക്ഷം. ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെയും ജീവന്‍ രക്ഷാ ഉപകരങ്ങളുടെയും സഹായത്തോടെയുമാണു പുതുതലമുറ ജനിച്ചുവീഴുന്നത്‌. ആശുപത്രികള്‍ വ്യാപകമാകുന്നതിനു മുമ്പ്‌ ഗര്‍ഭിണികള്‍ക്കു വയറ്റാട്ടി(മിഡ്‌വൈഫ്‌)കളുടെ സഹായം ലഭിക്കുമായിരുന്നു. എലികള്‍ക്കിടയിലും വയറ്റാട്ടികളുണ്ടെന്നു കണ്ടെത്തിയത്‌ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി ലാംഗോണ്‍ ഹെല്‍ത്തിലെ ഗവേഷകരാണ്‌.

ഗര്‍ഭിണിയായ കൂട്ടുകാരികള്‍ പ്രസവസമയത്ത്‌ ബുദ്ധിമുട്ട്‌ നേരിടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ എലികള്‍ ഇടപെടുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്‌. എലികളില്‍ ജനിതകമാറ്റം വരുത്തിയായിരുന്നു ഗവേഷണം. അങ്ങനെ കുട്ടികളെ പുറത്തേക്ക്‌ തള്ളാന്‍ സഹായിക്കുന്ന സങ്കോചങ്ങള്‍ക്ക്‌ കാരണമായ ഹോര്‍മോണ്‍ ഇല്ലാത്ത എലികളെയാണ്‌ അവര്‍ തയാറാക്കിയത്‌. അത്തരം എലികള്‍ പ്രസവ സമയത്ത്‌ കഷ്‌ടപ്പെടും. ശരീരത്തില്‍ ആവശ്യമായ സങ്കോചങ്ങളില്ലാതെ കുഞ്ഞുങ്ങള്‍ കുടുങ്ങിപ്പോകാനും മരിക്കാനും സാധ്യതയുണ്ട്‌, അമ്മമാരും പലപ്പോഴും അതിജീവിക്കില്ല.

ഹോര്‍മോണ്‍ ഇല്ലാത്ത 17 എലികളാണു ഗവേഷണശാലയില്‍ ഗര്‍ഭിണികളായത്‌. അവയെ പ്രസവമടുത്തപ്പോള്‍ പ്രത്യേക കൂടുകളിലേക്കു മാറ്റി. ചില എലികള്‍ക്ക്‌ മുമ്പ്‌ പ്രസവിച്ച എലികളെ കൂട്ടുനല്‍കി.

കുട്ടികള്‍ കുടുങ്ങിപ്പോയപ്പോള്‍ പരിചയസമ്പന്നരായ ‘എലി മിഡ്‌വൈഫുകള്‍’ അവരുടെ കൂട്ടുകാരികളെ സഹായിച്ചതായി വിശകലനം വെളിപ്പെടുത്തി അവയെ വായകൊണ്ടോ കൈകള്‍ കൊണ്ടോ കുഞ്ഞുങ്ങളെ പുറത്തെടുക്കാന്‍ ശ്രമിച്ചു. ‘സഹായമില്ലാത്ത’ ഗ്രൂപ്പില്‍ ഏതാണ്ട്‌ പൂജ്യമായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും അതിജീവന സാധ്യത, ‘മിഡ്‌വൈഫ്‌’ ഗ്രൂപ്പില്‍ 90 ശതമാനമായി അത്‌ വര്‍ധിപ്പിച്ചു.
ൈപ്രമേറ്റ്‌ വിഭാഗത്തില്‍ പെടാത്ത മൃഗങ്ങളില്‍ ഇത്തരം സഹായം ആദ്യമായി രേഖപ്പെടുത്തുന്നത്‌ ഇതാദ്യമായാണെന്നു ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി ലാംഗോണ്‍ ഹെല്‍ത്തിലെ പ്രഫസര്‍ റോബര്‍ട്ട്‌ ഫ്രോംകെ സാന്‍ ഡിയേഗോ കാലിഫോര്‍ണിയയിലെ സൊസൈറ്റി ഫോര്‍ ന്യൂറോസയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞു.

‘സസ്‌തനികള്‍ സാമൂഹികമായി ഇടപെഴകുന്നതിന്‌ ഒരുപാട്‌ കാരണങ്ങളുണ്ട്‌, അതില്‍ പ്രധാനപ്പെട്ട ഒന്ന്‌ പരസ്‌പരം സഹായിക്കുക എന്നതാണ്‌, പ്രത്യേകിച്ച്‌ ഈ ദുര്‍ബലമായ സമയങ്ങളില്‍. നമ്മളെപ്പോലെ തന്നെ എലികള്‍ക്കും പ്രസവത്തിലും ശിശുപരിപാലനത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം, അവ മറ്റുള്ളവരെ സഹായിക്കും, അതുവഴി അത്‌ വേദനാജനകമാകില്ല, ഒരുപക്ഷേ നമ്മള്‍ ചെയ്യുന്നതുപോലെയായിരിക്കും അത്‌.’
‘മിഡ്‌വൈഫ്‌’ എലി മുമ്പ്‌ പ്രസവിച്ചതാണോ എന്നത്‌ എന്തെങ്കിലും വ്യത്യാസം വരുത്തുമോ എന്ന്‌ ഗവേഷകര്‍ പരിശോധിച്ചു.അവര്‍ വീണ്ടും പരീക്ഷണം നടത്തി. ഗര്‍ഭിണിയായ എലികളെ ആണ്‍ എലികള്‍ക്കൊപ്പമോ അല്ലെങ്കില്‍ ഇതുവരെ പ്രസവിച്ചിട്ടില്ലാത്ത പെണ്‍ എലികള്‍ക്കൊപ്പമോ ആണ്‌ ജോഡിയാക്കിയത്‌. ഈ രണ്ട്‌ ഗ്രൂപ്പുകളിലും, 50-60 ശതമാനം ഗര്‍ഭിണികള്‍ പ്രസവത്തില്‍ അതിജീവിച്ചു എന്നാല്‍ ഒരു കുഞ്ഞും അതിജീവിച്ചില്ല.

‘സഹായിക്കുന്ന’ എലികള്‍ അടിവയറ്റില്‍ സമ്മര്‍ദം ചെലുത്തി, ഗര്‍ഭിണിയായ എലികള്‍ക്ക്‌ പ്രസവിക്കാന്‍ സഹായിച്ചെങ്കിലും, നവജാതശിശുക്കളെ പൊതിഞ്ഞിരിക്കുന്ന ദ്രാവകം നിറഞ്ഞ ചര്‍മ്മം കീറിക്കളയാന്‍ അവയ്‌ക്ക്‌ അറിയില്ലായിരുന്നു അത്‌ ശ്വസിക്കാന്‍ ആവശ്യമായ ഒരു സുപ്രധാന ഘട്ടമായിരുന്നു. വിജയകരമായ ‘എലിമിഡ്‌വൈഫ്‌’ ആകാന്‍ അമ്മ എന്ന നിലയിലുള്ള അനുഭവം ആവശ്യമാണെന്ന്‌ തോന്നുന്നു- പ്രഫസര്‍ ഫ്രോംകെ പറഞ്ഞു. മുമ്പ്‌ എലികള്‍ പ്രഥമശുശ്രൂഷ നല്‍കുന്നത്‌ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഈ കണ്ടെത്തലുകളും, ഈ ജീവിവര്‍ഗ്ഗത്തില്‍ പരിചരണരീതികള്‍ ഊഹിച്ചതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന്‌ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.