Featured Good News

12-ാ​ംക്ലാസ്സ് തോറ്റ പാല്‍ക്കാരന്‍ പയ്യന്‍ ഇപ്പോള്‍ IPSകാരന്‍; ഉമേഷ് ഖണ്ഡ്ബഹാലെയുടെ അവിശ്വസനീയമായ കഥ

പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടിട്ടും തന്റെ ഐ.പി.എസ് സ്വപ്നം കൈവിടാന്‍ ഉമേഷ് ഖണ്ഡ്ബഹാലെ തയാറായിരുന്നില്ല. പാല്‍ വിറ്റ് ഉപജീവനം തേടിയിരുന്ന ഗ്രാമീണ ബാലനില്‍നിന്ന് വെസ്റ്റ് ബംഗാളിലെ എസ്.പി. പദവിയിലേക്ക് അദ്ദേഹം വളര്‍ന്നു. പരാജയത്തില്‍ നിന്ന് കരകയറാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള പ്രചോദനമാണ് ഉമേഷിന്റെ ജീവിതകഥ.

യഥാര്‍ത്ഥ പോരാട്ടം പരാജയത്തെ ഒഴിവാക്കുന്നതല്ല, മറിച്ച് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഗണപത് ഖണ്ഡ്ബഹാലെയുടെ കഥ ഇതിന് ഉദാഹരണമാണ്. 2003-ല്‍, ക്ലാസ് 12 പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇംഗ്ലീഷിന് 21 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്.

പരീക്ഷയിലെ പരാജയത്തില്‍ ഒളിച്ചോടാതെ, ഉമേഷ് ജീവിതത്തില്‍ ഒരു പ്രായോഗിക തീരുമാനം എടുത്തു. മറ്റു വിദ്യാര്‍ത്ഥികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍, ഉമേഷ് എഴുന്നേറ്റ് തന്റെ പിതാവിനെ ക്ഷീരകര്‍ഷക ജോലികളില്‍ സഹായിച്ചു. പാല്‍ പാത്രങ്ങള്‍ ചുമന്നും വീടുകളില്‍ പാല്‍ എത്തിച്ചും കുടുംബത്തെ സഹായിക്കാന്‍ കിട്ടുന്ന ജോലികള്‍ എല്ലാം അദ്ദേഹം ചെയ്തു.

എന്നാല്‍ ഉമേഷിനെ വ്യത്യസ്തനാക്കിയത് മറ്റൊന്നാണ്. പാല്‍ വിതരണത്തിനും കൃഷിപ്പണികള്‍ക്കുമിടയിലും പഠനത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒരു നിമിഷം പോലും അയാള്‍ കൈവിട്ടിരുന്നില്ല. രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം, 2005-ല്‍ അദ്ദേഹം ഓപ്പണ്‍ സ്‌കൂളിംഗ് വഴി വീണ്ടും ക്ലാസ് 12-ല്‍ ചേര്‍ന്ന് പരീക്ഷ പാസായി. പിന്നീട് ജോലി ചെയ്യുന്നതിനൊപ്പം പഠനവും തുടര്‍ന്നു. തന്റെ ജീവിതം തിരുത്തിയെഴുതാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. പിന്നീട് അദ്ദേഹം ബിഎ, ബിഎഡ്, എംഎ എന്നീ ബിരുദങ്ങള്‍ നേടി.

ആദ്യത്തെ പരാജയം അദ്ദേഹത്തിന് കൂടുതല്‍ പ്രചോദനമായി. തന്റെ ഭാവിയെ മാറ്റിയെഴുതാനുംനും ദേശീയ തലത്തില്‍ തന്റെ കഴിവ് തെളിയിക്കാനും അദ്ദേഹം തീരുമാനിച്ചു. ഈ ലക്ഷ്യം അദ്ദേഹത്തെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പ്രേരിപ്പിച്ചു. മഹാരാഷ്ട്രയിലെ ഖണ്ഡ്ബഹാലെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറി. ആദ്യ രണ്ട് ശ്രമങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു.

മൂന്നാമത്തെ ശ്രമത്തില്‍ 2015-ല്‍ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ചു. ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അങ്ങനെ മഹാരാഷ്ട്രയില്‍ പാല്‍ വിറ്റിരുന്ന ആ ചെറുപ്പക്കാരന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഖണ്ഡ്ബഹാലെ ആയി. ഇന്ന് അദ്ദേഹം വെസ്റ്റ് ബംഗാള്‍ പോലീസില്‍ പോലീസ് സൂപ്രണ്ടായി (എസ്പി) സേവനം ചെയ്യുന്നു.

ഒരു പരാജയം ഒരിക്കലും ഒരാളുടെ വിധി നിര്‍ണ്ണയിക്കില്ല എന്ന് കാണിക്കാന്‍ അദ്ദേഹത്തിന്റെ കഥ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി . അദ്ദേഹത്തിന്റെത് പെട്ടെന്നുള്ള ഒരു നേട്ടമല്ല, മറിച്ച് നിരന്തരമായ പരിശ്രമത്തിന്റെ കഥയാണ്. ജീവിതം എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, മറിച്ച് തന്റെ ലക്ഷ്യങ്ങള്‍ക്കായി കഠിനപരിശ്രമം ചെയ്യാനുള്ള മനസ്സിലാണ് വിജയം അടങ്ങിയിരിക്കുന്നതെന്ന് ഈ കഥ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.