Featured Good News

ഒരൊറ്റ മാവ്, ഉല്‍പ്പാദിപ്പിക്കുന്നത് 350 തരംമാങ്ങകള്‍; ഏഴാംക്ലാസ്സുകാരന്‍ കലിമുള്ളഖാന്‍ എന്ന ശാസ്ത്രജ്ഞന്‍

ഏഴാം ക്ലാസ്സില്‍ തോറ്റതോടെ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കലിമുള്ളാഖാന്‍ ഒരിക്കലും ഒരു ശാസ്ത്രജ്ഞനാകാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ജീവിതം അദ്ദേഹത്തെ അക്കാദമികയോഗ്യതകള്‍ക്ക് അപ്പുറത്ത് ശാസ്ത്രജ്ഞന്‍ തന്നെയാക്കി മാറ്റി. മറ്റാരും സങ്കല്‍പ്പിക്കാന്‍ ധൈര്യപ്പെടാത്ത ഒരു മരത്തില്‍ നിന്നും നൂറുകണക്കിന് വ്യത്യസ്ത മാങ്ങകള്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പത്മശ്രീ അവാര്‍ഡ് ജേതാവായ അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത് ‘ഇന്ത്യയുടെ മാമ്പഴ മനുഷ്യന്‍’ എന്നാണ്. തന്റെ ലബോറട്ടറിയായ ഒരു ജീവനുള്ള മാവില്‍ നിന്നും അദ്ദേഹം സൃഷ്ടിക്കുന്നത് 350-ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ്. ഗ്രാഫ്റ്റിംഗില്‍ ഖാന്റെ നൂതനമായ സമീപനം അദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടിക്കൊടുത്തു. ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിന്റെ വേരുകളിലേക്ക് ഒരു ശാഖ ചേര്‍ക്കുന്നത് ഉള്‍പ്പെടുന്ന ഈ പുരാതന സാങ്കേതികത നൂറ്റാണ്ടുകളായി കാര്‍ഷികരംഗത്ത് ഉപയോഗിച്ചുവരുന്നു.

തന്റെ ഗവേഷണത്തിലൂടെയും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അദ്ദേഹം 350 ഇനം മാമ്പഴങ്ങള്‍ വഹിക്കുന്ന ഒരു മാമ്പഴം സൃഷ്ടിച്ചു. 1957ല്‍, ഏതാണ്ട് യാദൃശ്ചികമായി തനിക്ക് വന്ന ഒരു ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ കുടുംബത്തിലെ ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. ഏഴ് വ്യത്യസ്ത ഇനം മാങ്ങകള്‍ കായ്ക്കുന്ന ഒരു മരം അദ്ദേഹം നട്ടു. എന്നാല്‍ പ്രകൃതിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. ആ വര്‍ഷം കനത്ത വെള്ളപ്പൊക്കത്തില്‍ മരം നശിച്ചു.

തിരിച്ചടി നേരിട്ടെങ്കിലും, ഗ്രാഫ്റ്റിംഗില്‍ അദ്ദേഹം പരീക്ഷണം തുടങ്ങി, അതില്‍ തീവ്രമായ ഗവേഷണം ആരംഭിച്ചു. 1987 ആയപ്പോഴേക്കും അദ്ദേഹം 22 ഏക്കര്‍ സ്ഥലത്ത് ഒരു മരത്തില്‍ വ്യത്യസ്ത മാങ്ങകള്‍ ഒട്ടിക്കാന്‍ തുടങ്ങി. നവീകരണത്തിന്റെ ഒരു നീണ്ട യാത്രക്ക് ഇത് തുടക്കമായി. മുത്തച്ഛന്റെ കാലത്തെ 125 വര്‍ഷം പഴക്കമുള്ള മാവില്‍ ഇപ്പോള്‍ എല്ലാ വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുമുണ്ട്. വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും മാമ്പഴ കൃഷിയിലൂടെ എല്ലാ അതിരുകളും അദ്ദേഹം ഭേദിച്ചതോടെ ഇന്ന് മരം 300-ലധികം ഇനം മാമ്പഴങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓരോന്നും രുചിയിലും നിറത്തിലും സുഗന്ധത്തിലും വ്യത്യസ്തമാണ്.

ചില മാമ്പഴങ്ങള്‍ക്ക് സെലിബ്രിട്ടി നാമങ്ങളാണ് നല്‍കിയിട്ടുള്ളത് നീളമുള്ള തോതാപുരി മാമ്പഴം ‘അമിതാഭ് ബച്ചന്‍’, എന്നറിയപ്പെടുന്നു. പഴുക്കുന്നതിന് മുമ്പ് ഓറഞ്ച് നിറത്തിലുള്ളതിന് ‘നരേന്ദ്ര മോദി’ എന്നും. ഇതിഹാസക്രിക്കറ്റര്‍ സച്ചിന്റെ പേരും ഒരു മാമ്പഴം വഹിക്കുന്നു. അല്‍ഫോന്‍സോ, ലാന്‍ഗ്ര, കേസര്‍, ദാഷേരി, ചൗന്‍സ തുടങ്ങിയ മരങ്ങളില്‍ ചില ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ദുഷേരി, സിന്ദൂരി ഇനങ്ങളുടെ സങ്കരയിനമായ ‘ദുഷേരി കലിം’ ആണ് ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ പേരിലുള്ളത്.

മാവ് വലിയ ഹിറ്റായതോടെ ആളുകള്‍ അവരുടെ നഗരങ്ങളില്‍ നിന്ന് കലിമുള്ളഖാന് മാമ്പഴ വിത്ത് അയയ്ക്കുന്നു. ചിലത് അദ്ദേഹം സ്ഥലങ്ങളില്‍ പോയി ശഖരിക്കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, പൂനെ, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വിത്തുകള്‍ ശേഖരിക്കുന്നുണ്ട്. മരം ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര ഗവേഷകരുടെ ശ്രദ്ധയും ആകര്‍ഷിച്ചിട്ടുണ്ട്. ‘ഇറാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഗവേഷകരും ഗ്രാഫ്റ്റിംഗ് രീതികള്‍ പഠിക്കാന്‍ എന്റെ മരം സന്ദര്‍ശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *